12കാരനെ ലൈംഗിക പീഡനത്തിനിരയാക്കി; പോക്സോ കേസിൽ കൂത്തുപറമ്പ് സ്വദേശിയായ പിതാവിന് 96 വർഷം കഠിന തടവ്


മഞ്ചേരി : കൂത്തുപറമ്പ് സ്വദേശിയായ 42കാരനെയാണ് മഞ്ചേരി സ്‌പെഷൽ പോക്‌സോ കോടതി ജഡ്ജ് എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പോക്‌സോ ആക്‌ട്, ജുവനൈൽ ജസ്റ്റിസ് ആക്‌ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് 96 വർഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

2022 ജൂൺ 18നു കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തൊട്ടടുത്ത ദിവസം പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പീഡനത്തിനിരയായ കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാവ് സൈക്കോളജിസ്റ്റിനെ കാണിച്ചിരുന്നു. കുട്ടിയിൽ നിന്ന് വിവരമറിഞ്ഞ സൈക്കോളജിസ്റ്റാണ് അരീക്കോട് പൊലീസിന് വിവരം കൈമാറിയത് .

ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ജയിൽ ശിക്ഷ 40 വർഷമായിരിക്കും. പ്രതി പിഴയടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും കോടതി വിധിച്ചു. സർക്കാറിന്റെ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽനിന്ന് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് നിർദേശം നൽകി.