സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സജീവമാകുന്നു; ടിപിആര്‍ 20നു മുകളിലുള്ള സ്ഥലങ്ങളില്‍ സ്റ്റോപ്പില്ല


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ 17 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം കെഎസ്ആര്‍ടിസി പരിമിതമായ സര്‍വ്വീസുകള്‍ നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും സര്‍വ്വീസ് നടത്തുകയെന്ന് കെഎസ്ആര്‍ടിസി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സി, ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കൂടിയ ) പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാര്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളിലേക്കാണ് സര്‍വ്വീസുകള്‍ നടത്തുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് നിലവിലെ ഡ്യൂട്ടി പാറ്റേണ്‍ തുടരും എന്നാല്‍ ഓര്‍ഡിനറി ബസുകളില്‍ 12 മണിയ്ക്കൂര്‍ എന്ന നിലയില്‍ യാത്രാക്കാരുടെ ആവശ്യാനുസരണമാകും സര്‍വ്വീസ് നടത്തുക. യാത്രാക്കാര്‍ കൂടുതലുള്ള തിങ്കല്‍, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും.

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ശനി , ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വ്വീസുകള്‍ ഒഴികെ സര്‍വ്വീസ് നടത്തുകയില്ല. ഞാറാഴ്ച ഉച്ചയ്ക്ക് ശേഷം ദീര്‍ഘദൂര സര്‍വ്വീസുകള്‍ പുനരാരംഭിക്കും.

സര്‍വ്വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ‘എന്റെ കെഎസ്ആര്‍ടിസി’ മൊബൈല്‍ ആപ്പ്, www.keralartc.com എന്ന വെബ്‌സൈറ്റിലും ലഭ്യമാകും. ഈ സര്‍വ്വീസുകളിലേക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാനുമാകും.