സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യമേഖലയില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇളവ്. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.

ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ ടേക്ക് എവേ എന്നിവ അനുവദിക്കില്ല. ഭക്ഷ്യോല്‍പ്പന്നങ്ങള്‍,പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍, മത്സ്യ മാംസ വില്‍പന ശാലകള്‍, ബേക്കറി, എന്നിവ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ മാത്രമേയുണ്ടാകൂ.ഹോം ഡെലിവറി മാത്രം. നേരത്തെ ഇളവ് നല്‍കിയിരുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്ന് പ്രവര്‍ത്തനാനുമതിയില്ല. ഇന്നും നാളെയും കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല.

നിര്‍മാണ മേഖലയിലുള്ളവര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നതിന് തടസമില്ല. അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം. നിലവില്‍ ജൂണ്‍ 16 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വീണ്ടും നീട്ടാന്‍ സാധ്യതയില്ലെങ്കിലും ഇളവുകള്‍ ശ്രദ്ധാപൂര്‍വം നടപ്പിലാക്കാനും ലോക്ക് ഡൗണ്‍ കഴിഞ്ഞാലും കൊവിഡ് മാനദണ്ഡങ്ങള്‍ തുടരാനുമാണ് സാധ്യത.