വിനോദസഞ്ചാര കേന്ദ്രമായ കക്കയത്ത് അപകടാവസ്ഥയിലായ പാലങ്ങളുടെ അറ്റകുറ്റപ്പണി വൈകുന്നു


കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കക്കയത്ത് അപകടാവസ്ഥയിലായ പാലങ്ങളുടെ അറ്റകുറ്റപ്പണി വൈകുന്നതില്‍ ആശങ്ക. അങ്ങാടിക്ക് സമീപം പി.ഡബ്ല്യു.ഡി നിര്‍മ്മിച്ച പാലത്തിന്റെ സംരക്ഷണത്തിന്റെ സംരക്ഷണ ഭിത്തി തകരുകയും പാലത്തിന്റെ അടിത്തറയുടെ കരിങ്കല്‍ക്കെട്ടിന്റെ കല്ലുകള്‍ അടരുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയവും ഉരുള്‍പൊട്ടലും കാരണം പാലത്തിന് തകരാറ് സംഭവിച്ചിട്ടുണ്ട്. സമീപത്ത് തന്നെയുള്ള കക്കയം പവര്‍ഹൗസില്‍ നിന്ന് വൈദ്യുതോല്‍പ്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കും സംരക്ഷണഭിത്തി തകരുന്നതിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നു.

കാലപ്പഴക്കമുള്ള പാലമായിട്ടും അധികൃതര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ല എന്ന് ആക്ഷേപമുണ്ട്. 1960 കാലഘട്ടത്തിലാണ് പാലം നിര്‍മ്മിച്ചത്. ദിവസവും ഒട്ടേറെ വാഹനങ്ങള്‍ കടന്ന് പോകുന്നതിനാല്‍ എത്രയും പെട്ടെന്ന് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കക്കയം പഞ്ചവടിപ്പാലത്തിന്റെ സംരക്ഷണഭിത്തിയും തകര്‍ച്ചയുടെ വക്കിലാണ്. പഞ്ചായത്ത് നിര്‍മ്മിച്ച നടപ്പാലം നാല്‍പ്പതിലേറെ കുടുംബങ്ങളാണ് ഉപയോഗിക്കുന്നത്. കക്കയം ജി.എല്‍.പി സ്‌കൂളിലേക്ക് പോകുന്ന കുട്ടികളും കെ.എസ്.ഇ.ബി ജീവനക്കാരും പാലം ഉപയോഗിക്കുന്നു.

2018 ല്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പാലം പുനര്‍നിര്‍മ്മാണം നടത്തിയിരുന്നു. അടിത്തറ നിര്‍മ്മാണത്തില്‍ അപാകമുള്ളതായി ആക്ഷേപമുയര്‍ന്നിരുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണി വേഗത്തിലാക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്നാണ് വാര്‍ഡ് മെമ്പര്‍ ഡാര്‍ലി എബ്രഹാം പറയുന്നത്.