വടകര ഏറാമലയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമം; ജനല്‍ ചില്ലുകള്‍ തകര്‍ത്തു, സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം


വടകര: വടകര ഏറാമലയിൽ ആർഎംപി പ്രവർത്തകന്‍റെ വീടിനു നേരെ അക്രമം. ഏറാമല പഞ്ചായത്ത് മെമ്പർ ജി രതീഷിന്‍റെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. അക്രമികൾ വീടിന്‍റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ആര്‍എംപിയുടെ ആരോപണം.

കഴിഞ്ഞ ദിവസം ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണുവിനേയും ടി പി ചന്ദ്രശേഖരന്റെ മകൻ നന്ദുവിനേയും വധിക്കുമെന്ന് ഊമക്കത്തും വന്നിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണ് ചന്ദ്രശേഖരനെ കൊല്ലാൻ കാരണമെന്നാണ് ആ കത്തിൽ പറഞ്ഞിരുന്നത്. കെ കെ രമ എംഎൽഎയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് കിട്ടിയത്. ചാനൽ ചർച്ചയിൽ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും ഭീഷണിക്കത്തിൽ പറഞ്ഞിരുന്നു.