ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് ഗുണകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ക്കശമായ ലോക്ക്ഡൗണ്‍ നിയന്ത്രണമാണ് തുടരുന്നതെന്നും ജനങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ വിജയകരമായി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയിട്ടുണ്ട്. ജനങ്ങള്‍ നന്നായി സഹകരിക്കുന്നുണ്ട്.

കൊവിഡ് രോഗികളും പ്രൈമറി കോണ്ടാക്ടുകളും വീട്ടില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാനായി. മോട്ടോര്‍ സ്‌കൂട്ടര്‍ പെട്രോളിംഗ് അടക്കം നടത്തി ഇവിടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റോഡിലും കര്‍ശന പരിശോധന നടക്കുന്നുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാം. ചുരുക്കം ചിലര്‍ക്ക് വ്യക്തിപരമായ അസൗകര്യമുണ്ടായെങ്കിലും എല്ലാവരും ഇതുമായി സഹകരിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

രോഗവ്യാപനത്തില്‍ ശുഭകരമായ സൂചനകള്‍ കാണുന്നു. മെയ് ഒന്ന് മുതല്‍ എട്ട് വരെ ഒരു ദിവസം ശരാശരി 37144 കേസുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ തുടങ്ങിയ ആഴ്ചയില്‍ അത് 35919 ആയി കുറഞ്ഞു. ആ ഘട്ടത്തില്‍ എട്ട് ജില്ലകളില്‍ 10 മുതല്‍ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കുറവുണ്ടായത് വയനാട്ടിലാണ്. പത്തനംതിട്ടയില്‍ രോഗവ്യാപനം സ്ഥായിയായി തുടരുകയാണ്. എന്നാല്‍ കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ കേസുകള്‍ കൂടുന്നതായി കാണുന്നു.

കൊല്ലത്ത് 23 ശതമാനം വര്‍ധനവുണ്ടായി. സംസ്ഥാനത്ത് പൊതുവില്‍ ആക്ടീവ് കേസുകളില്‍ നേരിയ കുറവുണ്ട്. ഇത് ആശ്വാസകരമായ കാര്യമാണ്. 444000 വരെ എത്തിയ ആക്ടീവ് കേസുകള്‍ 362315 ആയി കുറഞ്ഞു. ലോക്ക്ഡൗണിന് മുന്‍പ് നടപ്പാക്കിയ വാരാന്ത്യ നിയന്ത്രണവും രാത്രി കര്‍ഫ്യുവൂ പൊതുജാഗ്രതയും ഗുണം ചെയ്തുവെന്ന് കരുതണം.