മുംബൈ ബാര്‍ജ് അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി


മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിലുണ്ടായ മുംബൈ ബാര്‍ജ് അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. വയനാട് കല്‍പറ്റ മൂപ്പൈനാട് സ്വദേശി സുമേഷ് വി എസിന്റെ മൃതദേഹമാണ് ഏറ്റവും ഒടുവിലായി തിരിച്ചറിഞ്ഞത്. അപകടത്തില്‍ മരിച്ച മറ്റൊരു വയനാട് സ്വദേശിയായ ജോമിഷ് ജോസഫിന്റെ മൃതദേഹം ഇന്ന് കല്‍പ്പറ്റയിലെ വീട്ടിലെത്തിക്കും. വൈകിട്ടാണ് സംസ്‌കാരം.

കോട്ടയം സ്വദേശിയായ സാസിന്‍ ഇസ്മായേലിന്റെ മൃതദേഹം മുംബൈ ജെ ജെ ആശുപത്രി മോര്‍ച്ചറിയിലാണ്. എണ്ണപ്പാടത്തുണ്ടായ അപകടത്തില്‍ ആകെ മരണം 49 ആയി. പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. 25 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 188 പേരെ ഇതുവരെ നാവികസേന രക്ഷപെടുത്തി. ചൊവാഴ്ച്ചയാണ് ടൗതേ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മുംബയ് ഹൈ റിഗിലെ ബാര്‍ജുകള്‍ അപകടത്തില്‍പ്പെട്ടത്.