മഞ്ചേരി പന്തല്ലൂരിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു


മലപ്പുറം: മഞ്ചേരി പന്തല്ലൂരിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് കുട്ടികള്‍ മരിച്ചു. നേരത്തെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ഒരാളെ ജീവനോടെ രക്ഷപ്പെടുത്തി. ഒരു കുട്ടിക്കായി തിരച്ചില്‍ തുടരുകയായിരുന്നു. കാണാതായ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം വൈകീട്ടോടെ കണ്ടെത്തി. കുട്ടികള്‍ കുളിച്ചുകൊണ്ടിരിക്കുന്നതിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹെൈുസന്റെ മകള്‍ ഫാത്തിമ ഇഫ്‌റത്ത് (19), ഇദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുറഹ്മാന്റെ മകള്‍ ഫാത്തിമ ഫിദ(13), ബന്ധു വള്ളുവങ്ങാട് അന്‍വറിന്റെ മകള്‍ ഫസ്മിയ ഷെറിന്‍(15) എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഒരു കുടുംബത്തിലേക്ക് വിരുന്നുവന്ന എട്ടോളം കുട്ടികള്‍ മില്ലുംപടി കടവില്‍ കുളിക്കാന്‍ എത്തിയത്. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒഴുക്കില്‍പ്പെട്ട് വരുന്നതിനിടെയാണ് രണ്ട് കുട്ടികളെ പ്രദേശവാസി കരീം കരക്കെത്തിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. മലപ്പുറം ജില്ലാ കലക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.