ഭര്‍ത്താവിനോട് ജോലിക്കെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ യുവതി കോയമ്പത്തുരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍; പന്ദീരാങ്കാവില്‍ നിന്ന് കാണാതായ ബിന്ദുവിന്റെ മരണത്തില്‍ ദൂരൂഹത


പന്തീരാങ്കാവ്: കാണാതായ വീട്ടമ്മ കോയമ്പത്തൂര്‍ ഗാന്ധിപുരത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പൊക്കുന്ന് മേലെ പെരിങ്ങാട്ട് ബിന്ദു(45)വിനെയാണ് വിഷം ഉള്ളില്‍ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന ബാലുശ്ശേരി സ്വദേശി മുസ്തഫ എന്നയാള്‍ കൈ ഞരമ്പ്
മുറിച്ചനിലനിലയിലാണ് കണ്ടെത്തിയത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയാണ് രണ്ടുപേരെയും ലോഡ്ജ് മുറിയില്‍ കണ്ടത്.

ജൂലായ് 19 മുതലാണ് പൊക്കുന്ന് മേലെ പെരിങ്ങാട്ട് ബിന്ദു(45)വിനെ കാണാതായതായി പന്തീരാങ്കാവ് പോലീസിന് പരാതി ലഭിക്കുന്നത്. ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ബിന്ദുവിനെ കാണാതായതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്.

ഇതിനിടയിലാണ് ചാലപ്പുറത്തെ ധനകാര്യ സ്ഥാപന ശാഖയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ ബാലുശേരി സ്വദേശി മുസ്തഫയെയും കാണാതായ വിവരം ലഭിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ബിന്ദുവിന്റെയും മുസ്തഫയുടെയും ഫോണില്‍ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് ബിന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്.

ജൂലായ് 26നാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. ദമ്പതികളെന്ന നിലയിലാണ് ഗാന്ധിപുരം ക്രോസ്കട്ട് റോഡ് അഞ്ചാമത് വീഥിയിലെ ലോഡ്ജില്‍ ഇവര്‍ മുറിയെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജിവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മറ്റുനടപടിക്രമങ്ങളിലേക്ക് കടക്കും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ബിന്ദു വിഷം കഴിച്ച്‌ മരിച്ചതാണെന്നും മുസ്തഫ കത്തികൊണ്ടും മദ്യക്കുപ്പികൊണ്ടും സ്വയം മുറിലേല്‍പിച്ചതാണെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ അതിനുശേഷം മാത്രമേ അറിയാനാകൂവെന്ന് പന്തീരാങ്കാവ് എസ്.ഐ. ടി.വി. ധനഞ്ജയദാസ് പറഞ്ഞു. പൊക്കുന്നില്‍ വീടുപണി നടക്കുന്നതിനാല്‍ ബിന്ദുവും കുടുംബവും കൈമ്പാലത്തിനടുത്താണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഏഴുവയസ്സുള്ള ഒരു മകനുണ്ട്. ബാലുശ്ശേരി സ്വദേശിയായ മുസ്തഫ കാക്കൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.