പാലക്കാട് മണ്ണാര്‍ക്കാടില്‍ ബയോഗ്യാസ് പ്ലാന്റില്‍ തീപിടുത്തം; മുപ്പത്തോളം പേര്‍ക്ക് പരുക്ക്


പാലക്കാട്: മണ്ണാര്‍ക്കാട് ബയോഗ്യാസ് ഫാക്ടറിക്ക് തീപിടിച്ച് മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമുണ്ട്. 24 പേരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലും മറ്റുള്ളവരെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്ലാന്റിന് തീപിടിച്ചപ്പോള്‍ തന്നെ മണ്ണാര്‍ക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി. തുടര്‍ന്ന് നാട്ടുകാരും ചേര്‍ന്നാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ അല്‍പസമത്തിനകം തന്നെ വീണ്ടും സ്‌ഫോടനമുണ്ടാകുകയായിരുന്നു. ഫാക്ടറിയിലെ ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്.

കോഴിമാലിന്യം കൊണ്ടുവന്ന് സംസ്‌കരിച്ച് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന തിരുവിഴാംകുന്നിലെ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. തോട്ടുകാടുമല എന്ന സ്ഥലത്ത് ആള്‍ത്താമസമില്ലാത്ത സ്ഥലത്താണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.

പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. തിരുവല്വാമലയില്‍ നിന്നും മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.