പാലക്കാട് ദൈവപ്രീതിക്ക് വേണ്ടി അമ്മ മകനെ ബലി നല്‍കി


പാലക്കാട്: ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നത് ദൈവ പ്രീതിക്ക് വേണ്ടിയെന്ന് എഫ്ഐആര്‍. പാലക്കാട് പൂളക്കാട് സ്വദേശി ഷാഹിദയാണ് മകന്‍ ആമിലിനെ വീട്ടിനകത്തെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മദ്രസാ അധ്യാപികയായ ഷാഹിദ ബോധപൂര്‍വമാണ് കൊല നടത്തിയതെന്നും പാലക്കാട് ടൗണ്‍ സൗത്ത് പോലീസിന്റെ എഫ്ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. മകനെ വിളിച്ചുണര്‍ത്തി ശുചിമുറിയില്‍ കൊണ്ടുപോയി കൈകാലുകള്‍ കെട്ടി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. തന്റെ മൂന്നാമത്തെ മകന്‍ ആമിലിനെയാണ് യുവതി കൊലപ്പെടുത്തിയത്. തൊട്ടടുത്ത വീട്ടില്‍നിന്ന് നമ്പര്‍ വാങ്ങി ഷാഹിദ തന്നെയാണ് കൊലപാതകത്തിനു ശേഷം ജനമൈത്രി പോലീസിനെ വിവരം അറിയിച്ചത്. ഇതിനു ശേഷമാണ് തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന ഷാഹിദയുടെ ഭര്‍ത്താവു പോലും വിവരം അറിയുന്നത്.

ആദ്യഘട്ടത്തില്‍ നാട്ടുകാരും ബന്ധുക്കളും ഇക്കാര്യങ്ങള്‍ വിശ്വസിച്ചിരുന്നില്ല. അന്ധവിശ്വാസി അല്ലെന്നും എന്നാല്‍ അവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോ എന്ന സംശയമുണ്ടെന്നും ആയിരുന്നു നാട്ടുകാര്‍ പറഞ്ഞത്. തുടക്കത്തില്‍ പോലീസും ബലി നല്‍കിയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചിരുന്നില്ല. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അതിരാവിലെ തനിക്ക് ദൈവ വിളി ഉണ്ടായെന്നും മൂന്നാമത്തെ കുഞ്ഞിനെ ബലി നല്‍കിയതാണെന്നും ഷാഹിദ പോലീസിനെ അറിയിച്ചത്.

മൂന്ന് മാസം ഗര്‍ഭിണിയായ ഷാഹിദ ലോക്ക്ഡൗണ്‍ കാലംവരെ തൊട്ടടുത്ത മദ്രസയിലെ അധ്യാപികയായിരുന്നു. ഭര്‍ത്താവ് സുലൈമാന്‍ ഗര്‍ഫില്‍നിന്ന് തിരിച്ചെത്തി ഡ്രൈവറായി ജോലി നോക്കുകയാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക