നാളെ മുതല്‍ തട്ടുകടകള്‍ തുറക്കരുത്; ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുതല്‍ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള സമ്പൂര്‍ണ ലോക്ക്ഡൗണുമായി ജനങ്ങള്‍ സഹകരിക്കണം. ലോക്ക്ഡൗണില്‍ തട്ടുകടകള്‍ തുറക്കരുത്. ബാങ്കുകള്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. വര്‍ക്ക് ഷോപ്പുകള്‍ക്ക് ആഴ്ചാവസാനത്തിലെ രണ്ട് ദിവസം പ്രവര്‍ത്തിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകുന്നവര്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ജില്ല വിട്ടുള്ള യാത്രകള്‍ക്ക് പ്രത്യേക പാസ് വേണ്ടതില്ല. ഇത്തവണയും പാസ് വേണമെന്ന് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ക്കെതിരെ നടപടി എടുക്കും. ജില്ല വിട്ടുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. തീരെ ഒഴിവാക്കാന്‍ പറ്റാത്ത തരത്തിലുള്ള യാത്ര ചെയ്യുന്നവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതണം.

വീടിനുള്ളിലും കരുതല്‍ വേണം. ഭക്ഷണം കഴിക്കല്‍, പ്രാര്‍ത്ഥന തുടങ്ങുയ കാര്യങ്ങള്‍ കൂട്ടത്തോടെ ചെയ്യുന്നത് ഒഴിവാക്കണം. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ മരണസംഖ്യയും വര്‍ധിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.