നാദാപുരത്തെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കൊലപാതകമോ? ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്


നാദാപുരം: വിദ്യാര്‍ഥി വീടിനകത്ത് തൂങ്ങി മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിദ്യാര്‍ഥിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംഭവം പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസി (17) നെ 2020 മെയ് 17ന് വീട്ടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസീസിനെ വീടിനകത്ത് വെച്ച് യുവാവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ രണ്ട് ദിവസമായി പ്രചരിക്കുന്നത്. ശക്തമായ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. വീട്ടുകാരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

മരണം കൊലപാതകമാണെന്ന് നാട്ടുകാരും മാതാവിന്റെ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു. നാദാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് മൂന്നാം ദിവസം തന്നെ കേസ് ജില്ല ക്രൈംബ്രാഞ്ച് കൈമാറുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചതാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും മറ്റ് സാഹചര്യ തെളിവുകളുടെയും നിഗമനത്തില്‍ കേസ് ക്ലോസ് ചെയ്തതിനിടയിലാണ് കൊടും പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന്് തുടങ്ങിയത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോവില്‍ സഹോദരനായ യുവാവ് വീടിനകത്ത് വെച്ച് അസീസിന്റെ കഴുത്തില്‍ ചുറ്റിപിടിച്ച് നിലത്ത് വീഴ്ത്തി ശ്വാസം മുട്ടിക്കുന്നതും നെഞ്ചിലും മുഖത്തും ശക്തിയായി ഇടിക്കുന്നതും ശ്വാസം ലഭിക്കാനാകാതെ അസീസ് പിടയുന്നതുമായ ദൃശ്യങ്ങളാണ് ഉളളത്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സംഭവത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വടകര ഡിസിആര്‍ബി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി ഡോ എ.ശ്രീനിവാസ് .