നാട്ടുകാരുടെ ധീരതയ്ക്കും ആദവിനെ രക്ഷിക്കാനായില്ല


വടകര: ഒടുവിൽ മൂത്ത മകൻ ആദവ് മരണത്തിന് കീഴടങ്ങി. വ്യാഴാഴ്ച വൈകീട്ടായിരുന്നു ചാനിയം കടവ് പാലത്തിൽ നിന്ന് രണ്ട് പിഞ്ചു മക്കളെയുമെടുത്ത് അമ്മ പുഴയിലേക്ക് ചാടിയത്. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൂന്ന് പേരെയും രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്.

വടകര ജില്ല ആശുപത്രിയിൽ നിന്ന് മൂത്ത മകൻ ആദവിന്റെ നില ഗുരുതരമായതിനെ തുടർന്ന് ഇന്നലെത്തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് ഉച്ചയോടെ ആദവ് മരണത്തിന് കീഴടങ്ങി.

പേരാമ്പ്ര മരുതേരി സ്വദേശി കൊല്ലിയിൽ ഹിമ (28) ആണ് മുത്തമകൻ മൂന്നര വയസ്സുള്ള ആദവിനെയും, ഇളയ മകൻ ഒമ്പത് മാസം പ്രായമായ ശ്രീവേദിനെയും എടുത്ത് പുഴയിൽ ചാടിയത്. കുടുംബ കലഹമാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.