തണ്ണീർപ്പന്തൽ കടമേരിയിൽ പരിഭ്രാന്തിപരത്തി വീട്ടിനകത്തും പറമ്പിലും തീ പടർന്നു


തണ്ണീർപ്പന്തൽ: കടമേരി കീരിയങ്ങാടി റിട്ട. അധ്യാപകന്റെ വീട്ടിനകത്തും പറമ്പിലും തീപടർന്നത് വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി. കീരിയങ്ങാടി ടൗണിലെ കാളാംവീട്ടിൽ മൊയ്തുവിൻറെ വീട്ടിലാണ് ‘അദ്ഭുത പ്രതിഭാസമുണ്ടായത്.

ആദ്യം വീടിന് പിൻവശത്തെ പറമ്പിലെ കുലയ്ക്കാറായ വാഴയാണ് പൊടുന്നനെ കത്തിനശിച്ചത്. വൈകുന്നേരത്തോടെ വീടിന്റെ മറ്റൊരു വശത്തെ പറമ്പിലെ മറ്റൊരു വാഴയ്ക്കും തീ പടർന്നതോടെയാണ് വീട്ടുകാർ പരിഭ്രാന്തരായത്. കൂടാതെ വീട്ടിനകത്ത് മൊയ്തു മാസ്റ്റർ നിസ്കാര സമയത്ത് ഉപയോഗിച്ചിരുന്ന ഷാളും വീടിന്റെ മുകൾനിലയിൽ സൂക്ഷിച്ചിരുന്ന ഷൂസും കത്തിനശിച്ചു.

പിന്നീട് വീടിന്റെ മുറ്റത്ത് സൂക്ഷിച്ചിരുന്ന വലിയ ഹോസ് പൈപ്പിന്റെ ഭാഗങ്ങളും കത്തി. വീട്ടുകാർ നോക്കിനിൽക്കെയാണ് ഹോസ് പൈപ്പിന് തീപിടിച്ചത്. കാരണം മനസ്സിലാകാതെ കുടുംബാംഗങ്ങൾ ഗ്യാസ് സിലിൻഡർ അടക്കമുള്ള വസ്തുക്കൾ വീട്ടിൽനിന്ന് മാറ്റിയിരിക്കയാണ്. നാദാപുരം പോലീസ് സ്ഥലത്തെത്തി. ആയഞ്ചേരി വില്ലേജ് ഓഫീസർ, പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു, അഷ്റഫ് വെള്ളിലാട്ട്, സി.എച്ച്. മൊയ്തു, ടി.കെ. ഹാരിസ് തുടങ്ങിയവരും സ്ഥലത്തെത്തി.