ടിപിആര്‍ നിരക്ക് പ്രകാരം പുതിയ നിയന്ത്രണങ്ങള്‍; പേരാമ്പ്ര മേഖലയില്‍ കാറ്റഗറി ‘ബി’യില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ ഏതെല്ലാം, പ്രദേശത്തെ ഇളവുകള്‍ എന്തെല്ലാം? നോക്കാം വിശദമായി


പേരാമ്പ്ര: സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാല് കാറ്റഗറികള്‍ ആയി തിരിച്ചിരിക്കുന്നു. ഓരോ ആഴ്ചയിലേയും ടി പി ആര്‍ നിരക്കിന്റെ അടിസ്ഥാനത്തിലാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15തമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ടിപിആര്‍ നിരക്ക് 10ശതമാനത്തിനിടയിലും 15 ശതമാനത്തിനിടയിലുമുള്ള പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും.

ടിപിആര്‍ നിരക്ക് 5 ശതമാനത്തിനും 10ശതമാനത്തിനും ഇടയിലുള്ള പ്രദേശങ്ങളില്‍ ഭാഗിക ലോക്ഡൗണും അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സാധരണ പ്രവര്‍ത്തനം അനുവദിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ എല്ലാം കടകളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ.

ഇപ്രകാരം കാറ്റഗറി ബിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ ഏതെല്ലാമെന്നും പ്രദേശത്തെ ഇളവുകള്‍ എന്തെല്ലാമാണെന്നും പരിശോധിക്കാം

ടിപിആര്‍ നിരക്ക് ആറ് ശതമാനത്തിനും 10ശതമാനത്തിനും ഇടയിലുള്ള തദ്ദേശ സ്ഥാപനങ്ങളാണ് കാറ്റഗറി ബി യില്‍ ഉള്‍പ്പെടുക. പേരാമ്പ്ര മേഖലയിലെ ഏഴ് പഞ്ചായത്തുകള്‍ കാറ്റഗറി ബി യിലാണ് ഉള്‍പ്പെടുന്നത്. പേരാമ്പ്ര, കീഴരിയൂര്‍, കൂത്താളി, ചെറുവണ്ണൂര്‍, അരിക്കുളം, തുറയൂര്‍, ചക്കിട്ടപ്പാറ എന്നിവയാണ് കാറ്റഗറി ബി യില്‍ ഉള്‍പ്പെട്ടവ.

കഴിഞ്ഞ ആഴ്ച കാറ്റഗറി ‘ഡി’യിലാണ് കൂത്താളി പഞ്ചായത്ത് ഉള്‍പ്പെട്ടിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ നിന്നും 9.3 ശതമാനത്തിലേക്ക് താഴ്ന്നതിനാലാണ് പഞ്ചാത്ത് കാറ്റഗറി ബിയിലേക്ക് മാറിയത്. ചക്കിട്ടപ്പാറയിലെ ടി പി ആര്‍ നിരക്ക് 8.8 ശതമാനമാണ്. കൊവിഡ് കേസുകള്‍ കൂടിയിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളാണ് പഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇതാണ് ടിപിആര്‍ കുറയാന്‍ കാരണമായത്. ചെറുവണ്ണൂരില്‍ 5.5 ശതമനമാണ് നിലവിലെ ടിപിആര്‍. പേരാമ്പ്രയില്‍ 9.8 ശതമാനവും, തുറയൂരില്‍ 7.2 ശതമാനവും കീഴരിയൂരില്‍ 6.3 ശതമാനവുമാണ് ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കാറ്റഗറി-ബി (ടിപിആര്‍ നിരക്ക് ആറിനും – പത്തിനും ഇടയില്‍)

*എല്ലാവിധ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തനം നടത്താവുന്നതാണ്. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാം

*തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അവശ്യവസ്തുക്കള്‍ വില്‍പന നടത്തുന്ന എല്ലാ കടകളും രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ 50 ശതമാനം ജീവനക്കാരെ വെച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. മറ്റു വാണിജ്യസ്ഥാപനങ്ങള്‍ 50 ശതമാനം ജീവനക്കാരെ വച്ച് തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാം

*അക്ഷയകേന്ദ്രങ്ങളും, ജനസേവന കേന്ദ്രങ്ങളും എല്ലാ ദിവസവും രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാം

*ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും മദ്യം പാര്‍സലായി വാങ്ങാവുന്നതാണ്.

*ശാരീരിക അകലം പാലിച്ച് കായികവിനോദങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ നടത്താവുന്നതാണ്. പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താം.

*ഹോട്ടലുകളിലും റസ്റ്റോറന്റ് കളിലും രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ പാര്‍സല്‍ സംവിധാനം നടപ്പിലാക്കാം. വൈകിട്ട് 7 മണിക്ക് ശേഷം രാത്രി 9 30 വരെ ഹോം ഡെലിവറി നടത്താം.

*ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തനം നടത്താം.

*എല്ലാവിധ പരീക്ഷകളും അനുവദനീയമാണ് ( ശനി, ഞായര്‍ ഉള്‍പ്പെടെ).

*വീട്ടു ജോലിക്കുള്ള തൊഴിലാളികള്‍ക്ക് യാത്രകള്‍ അനുവദനീയമാണ്.