ചരിത്ര നിമിഷം: കേരള ഫുട്ബോൾ ഉയിർത്തെഴുന്നേറ്റു; ഗോകുലം കേരള എഫ്.സി ഐ ലീഗ് ചാംപ്യൻമാർ


കോഴിക്കോട്: മലബാറിന്റെ സ്വന്തം ക്ലബ് ഗോകുലം എഫ്സി ഐ ലീഗ് ചാമ്പ്യൻമാരായി. ട്രാവു എഫ്.സിയെ കീഴടക്കിയാണ് ഗോകുലം ഐ.ലീഗ് കിരീടത്തിൽ മുത്തമിട്ടത്. ഒന്നിനെതിരേ നാല് ഗോളുകൾക്കാണ് ടീമിന്റെ ചരിത്ര വിജയം. ഇതാദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു ടീം ഐ.ലീഗ് കിരീടം ചൂടുന്നത്.

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തുടർച്ചയായി നാലുഗോളുകളടിച്ച് കരുത്തുകാണിച്ചാണ് ഗോകുലം ഐ.ലീഗ് കിരീടത്തിൽ മുത്തമിട്ടത്. ഈ നേട്ടത്തോടെ എ.എഫ്.സി കപ്പിന് ടീം യോഗ്യത നേടി. നേരത്തേ ഡ്യൂറന്റ് കപ്പിൽ ഗോകുലം കിരീടം നേടിയിരുന്നു.

ഗോകുലത്തിനായി ഷരീഫ് മുഖമ്മദ്, എമിൽ ബെന്നി, ഡെന്നിസ്, മൂഹമ്മദ് എന്നിവർ സ്കോർ ചെയ്തപ്പോൾ ട്രാവുവിനായി വിദ്യാസാഗർ സിങ് ഗോൾ നേടി.

69 ആം മിനിട്ടിൽ ഗോകുലത്തിന് ബോക്സിന് തൊട്ടുവെളിയിൽ വെച്ച് കിട്ടിയ ഫ്രീകിക്ക് ഗോകുലത്തിന്റെ അഫ്ഗാൻ താരം ഷരീഫ് അനായാസം വലയിലെത്തിച്ചാണ് ടീമിന് ആദ്യ ഗോൾ സമ്മാനിച്ചത്. തൊട്ടു പിന്നാലെ 74 ആം മിനിട്ടിൽ എമിൽ ബെന്നിയിലൂടെ ഗോകുലം ലീഡ് രണ്ടാക്കി. ബോക്സിനകത്തേക്ക് പന്തുമായി കുതിച്ച എമിൽ ബെന്നി ഗോൾകീപ്പർ അമൃതിന്റെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തിച്ചാണ് ഗോകുലത്തിനായി രണ്ടാം ഗോൾ നേടിയത്. ഇതോടെ ട്രാവു ഞെട്ടി.

രണ്ടാം ഗോൾ നേടിയിട്ടും ഗോകുലം ആക്രമണം നിർത്തിയില്ല. അതിന്റെ ഭാഗമായി 77 ആം മിനിട്ടിൽ ടീം ലീഡ് മൂന്നാക്കി ഉയർത്തി. ഇത്തവണ സൂപ്പർതാരം ഡെന്നീസാണ് ടീമിനായി മൂന്നാം ഗോൾ നേടിയത്. ബോക്സിനകത്തുവെച്ച് പന്ത് സ്വീകരിച്ച ഡെന്നീസ് ഗോൾകീപ്പർ അമൃതിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു. പന്ത് പോസ്റ്റിൽ തട്ടി വലയിൽ കയറി. ഇതോടെ സ്കോർ 3-1 എന്ന നിലയിലായി.

അവിശ്വസനീയ പ്രകടനമാണ് ഗോകുലം രണ്ടാം പകുതിയിൽ കാഴ്ചവെച്ചത്. പിന്നീട് പൂർണമായും പ്രതിരോധത്തിലേക്ക് ശ്രദ്ധിച്ച ഗോകുലം മത്സരമവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കേ മുഹമ്മദ് റാഷിദിലൂടെ നാലാം ഗോൾ നേടി വിജയമുറപ്പിച്ചു.