ഗുരുവായൂരിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല; പത്രിക തള്ളി


തൃശൂര്‍: ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.സി.നിവേദിതയുടെ സ്ഥാനാര്‍ത്ഥി പത്രിക തള്ളി. ബി ഫോമില്‍ ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഒപ്പ് ഇല്ലാത്തതാണ് പത്രിക തള്ളാനുണ്ടായ കാരണം. മഹിളാ മോര്‍ച്ച അധ്യക്ഷയായിരുന്നു സി നിവേദിത.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും നിവേദിത തന്നെയായിരുന്നു ബ്ിജെപി സ്ഥാനാര്‍ത്ഥി. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും നല്‍കിയിരുന്നെങ്കിലും ആ ഫോമിലും സംസ്ഥാനാധ്യക്ഷന്റെ ഒപ്പില്ല. ഇതോടെയാണ് ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്ത അവസ്ഥയിലേക്ക് ബിജെപി എത്തിയത്.

തലശ്ശേരിയിലും ദേവികുളത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയിരുന്നു. ദേവികുളത്ത് എഐഡിഎംകെ സ്ഥാനാര്‍ത്ഥി ആര്‍എം ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്.
ഡമ്മി സ്ഥാനാര്‍ത്ഥിയുടെയും പത്രിക തള്ളി. ഇതോടെ മണ്ഡലത്തില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവില്ല.

ബിജെപി സ്ഥാനാര്‍ത്ഥിയായ എന്‍ ഹരിദാസന്റെ പത്രിക തള്ളിയതോടെയാണ് ബിജെപിക്ക് തലശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ലാത്ത അവസ്ഥയുണ്ടായത്. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും സ്വീകരിച്ചിരുന്നില്ല. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടാണ് എന്‍ ഹരിദാസ്. മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്