കോവിഡ് വ്യാപനം രൂക്ഷം; കണ്ടെയിൻമെന്റ് സോണുകളിൽ ഇന്നു മുതൽ കൂടുതൽ നിയന്ത്രണങ്ങൾ


കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കണ്ടെയിന്മെന്റ് സോണുകളില്‍ ഇന്ന് മുതല്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും. മൈക്രോ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതിന് സെക്ടരല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. എ,ബി,സി,ഡി മേഖലകളിലെ നിയന്ത്രണങ്ങളും ഇളവുകളും അതേപടി തുടരും.

എ,ബി വിഭാഗങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കും. സി വിഭാഗത്തില്‍ നാലിലൊന്നു ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ഡി വിഭാഗത്തില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ ഉണ്ടാകു. മൈക്രോ കണ്ടെയിന്മെന്റ് മേഖലകളില്‍ ഒരു വഴിയിലൂടെ മാത്രമേ യാത്ര അനുവദിക്കു. ഡി വിഭാഗത്തില്‍ പെട്രോളിങ്, സി വിഭാഗത്തില്‍ വാഹന പരിശോധന എന്നിവ കര്‍ശനമാക്കും.

കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഒരാഴ്ച്ചക്കിടെയുണ്ടായത് രണ്ട് ശതമാനത്തോളം വര്‍ധനവാണ്. കഴിഞ്ഞയാഴ്ച്ചയിലെ 10.4 ശരാശരിയില്‍ നിന്നാണ് 12 ശതമാനത്തിലേക്ക് കടന്നത്. ജൂണ്‍ ആദ്യ ആഴ്ചയ്യക്ക് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ ഏറ്റവും വലിയ വര്‍ധനവാണിത്.

മൊത്തം കേസുകളില്‍ പ്രതിവാരം 14 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടായതായും, വരും ആഴ്ച്ചകളില്‍ ഉടനെ കേസുകള്‍ കൂടുന്നതില്‍ ഇത് പ്രതിഫലിക്കുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. അടുത്തയാഴ്ച്ചകളില്‍ തന്നെ പ്രതിദിന കേസുകള്‍ 20,000 കടക്കുമെന്നാണ് വിലയിരുത്തല്‍. രണ്ടാംതരംഗത്തിലെ രണ്ടാം വ്യാപനത്തില്‍ ഏറ്റവുമധികം കേസുകളുണ്ടായ ആഴ്ച്ചയാണ് കടന്നുപോയത്.