കോവിഡ് വ്യാപനം: തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില തദ്ദേശ ഭരണ സ്ഥാപന പരിധിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. കൂടുതല്‍ ജാഗ്രതയോടുകൂടിയ ഇടപെടല്‍ ഉണ്ടാകണം. ചിലയിടങ്ങളില്‍ ചികിത്സാ സൗകര്യകുറവ് അനുഭവപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി. കുറവുകള്‍ അടിയന്തരമായി പരിഹരിക്കണം. കൊവിഡ് ചികിത്സ കേന്ദ്രങ്ങള്‍ തുറക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ കണ്ടെത്തി തുറക്കണം. ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകരെയും കണ്ടെത്തണം. കഴിഞ്ഞ കൊവിഡ് തരംഗത്തില്‍ വാര്‍ഡ് തല സമിതികള്‍ നന്നായി പ്രവര്‍ത്തിച്ചു. ഇത്തവണ സജീവമല്ല. അലംഭാവം വെടിഞ്ഞ് വാര്‍ഡ് തല സമിതികള്‍ രൂപീകരിക്കണം.

വീടുകള്‍ സന്ദര്‍ശിച്ച് പൊതുവായ വിലയിരുത്തല്‍ നടത്തണം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ നിരന്തരം നിരീക്ഷിക്കണം. ഇതിലൂടെ മരണ നിരക്ക് കുറക്കാന്‍ സാധിക്കും. ബോധവത്കരണം പ്രധാനമാണ്. ആംബുലന്‍സ് കുറവുണ്ടെങ്കില്‍ പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടികയുണ്ടാകണം. ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണം. മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത പരിശോധിക്കണം. അമിത വില ഈടാക്കല്‍ ശ്രദ്ധയില്‍പെടുത്തണം. കര്‍ശന നടപടി ഇതിനെതിരെ എടുക്കും. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഇടപെടണം. പള്‍സ് ഓക്സി മീറ്റര്‍ കൈവശമുള്ളവരുടെ പൂള്‍ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി.