കോഴിക്കോട് കൂട്ടബലാത്സംഗം; അത്തോളി സ്വദേശികളായ രണ്ടുപേര്‍ കൂടി പിടിയില്‍


കോഴിക്കോട്: ചേവരമ്പലം കൂട്ടബലാത്സംഗ കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. അത്തോളി സ്വദേശികളായ നിജാസ്, സുഹൈബ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ എല്ലാം പ്രതികളും പിടിയിലായെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേര്‍ ഇന്നലെ തന്നെ പിടിയിലായിരുന്നു. അത്തോളി സ്വദേശികളായ അജിനാസും ഫഹദുമാണ് ഇന്നലെ അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്. മയക്കുമരുന്ന് നല്‍കിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുവതിയുടെ മെഡിക്കല്‍ പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി.

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കൊല്ലത്ത് നിന്ന് ട്രെയിന്‍ വഴി ഇന്നലെ രാവിലെയാണ് യുവതി കോഴിക്കോട്ടെത്തിയത്. യുവതിക്ക് മദ്യവും ലഹരി മരുന്നും നല്‍കിയാണ് പീഡിപ്പിച്ചത്. കൂടാതെ യുവതിയുടെ ചിത്രങ്ങളും പ്രതികള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് സുഹൃത്തുക്കളെ വിളിച്ചു വരുത്തിയത് അജിനാസാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

യുവതിയെ ആശുപത്രയില്‍ എത്തിച്ചതിന് ശേഷം പ്രതികള്‍ കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വിവരം അറിയുന്നത്. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിക്ക് കാര്യമായ പരുക്കുകള്‍ ഏറ്റിട്ടുണ്ട്. സംഭവത്തില്‍ ഇന്നലെ അറസ്റ്റിലായ പ്രതികളെ പൊലീസ് തെളിവെടുപ്പിനെത്തിച്ചിരുന്നു.