കാറ്റഗറി ‘ബി’ യില്‍ കൂടുതല്‍ ഇളവുകള്‍; പേരാമ്പ്ര മേഖലയിലെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ ഏതെല്ലാമെന്നും, ഇളവുകള്‍ എന്തെല്ലാമെന്നും, നോക്കാം വിശദമായി


പേരാമ്പ്ര: കൊവിഡ് വ്യാപനം കുറഞ്ഞ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍. കാറ്റഗറി എ, ബി എന്നിവയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്കാണ് ഇളവുകള്‍ ബാധകമാവുക. ടി പി ആര്‍ പ്രകാരം പേരാമ്പ്ര മേഖലയിലെ ആറ് പഞ്ചായത്തുകള്‍ ബി കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്. പേരാമ്പ്ര, ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍, തുറയൂര്‍, കീഴരിയൂര്‍ കൂത്താളി എന്നീ പഞ്ചായത്തുകള്‍ കാറ്റഗറി ബിയിലാണ്. ഇവിടെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് അനുവദിക്കപ്പെട്ടിരിക്കുന്നത് എന്ന് പരിശോധിക്കാം.

കാറ്റഗറി ബി
(ശരാശരി പോസിറ്റിവിറ്റി 5നും 10നും ഇടയിലുള്ള തദ്ദേശ സ്ഥാപനങ്ങൾ)

പേരാമ്പ്ര, ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍, തുറയൂര്‍, കീഴരിയൂര്‍ കൂത്താളി

അനുവദനീയമായ പ്രവർത്തനങ്ങൾ

  • പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപറേഷനുകൾ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന എല്ലാ പൊതു ഓഫിസുകളും 100 ശതമാനം ജീവനക്കാരെ പ്രവർത്തിക്കാം.
  • അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും അക്ഷയ കേന്ദ്രങ്ങൾക്കും ജനസേവന കേന്ദ്രങ്ങൾക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകുന്നേരം എട്ടു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവർത്തിക്കാം.
  • മറ്റു വ്യാപാര സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം എട്ടുവരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.
  • ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ വെള്ളി വരെ അഞ്ചു ദിവസം പ്രവർത്തിക്കാം. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാം.
  • ഓട്ടോറിക്ഷ സർവീസുകൾ അനുവദനീയമാണ്. ഓട്ടോറിക്ഷകളിൽ ഡ്രൈവർക്കും രണ്ടു യാത്രക്കാർക്കും സഞ്ചരിക്കാം.
  • ആരാധനാലയങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് പരമാവധി 15 പേർക്ക് കുറഞ്ഞ സമയത്തേക്ക് പ്രവേശനം അനുവദിക്കാം.
  • സ്വകാര്യ സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.
  • ബാറുകളിലും ബവ്റിജസ് ഔട്‌ലെറ്റുകളിലും പാഴ്സൽ സർവീസ് മാത്രം അനുവദനീയമാണ്.
  • കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശാരീരിക സമ്പർക്കം ഇല്ലാത്ത ഔട്ട് ഡോർ സ്പോർട്സ് /ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത, സായാഹ്ന സവാരി അനുവദനീയമാണ്.
  • ജിംനേഷ്യം, ഇൻഡോർ ഗെയിംസ് എന്നിവ എസി ഒഴിവാക്കി ഒരേ സമയം പരമാവധി 20 പേർക്ക് പ്രവേശനം അനുവദിച്ച് പ്രവർത്തിക്കാം.
  • കേന്ദ്ര ആരോഗ്യ, ടൂറിസം മന്ത്രാലയങ്ങളുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് വിനോദസഞ്ചാര മേഖലയിലെ താമസ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ രണ്ടു ഡോസ് വാക്സീൻ എടുത്തവരായിരിക്കണം. വാക്സിൻ ഒരു ഡോസ് എങ്കിലും എടുത്തവർക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കും മാത്രമായിരിക്കും പ്രവേശനം.