കനറ ബാങ്കില്‍നിന്ന് 8 കോടിയിലേറെ രൂപ തട്ടിയ കൊല്ലം സ്വദേശിയായ ക്യാഷര്‍ ബംഗളൂരുവില്‍ പിടിയില്‍


പത്തനംതിട്ട: കനറ ബാങ്ക് പത്തനംതിട്ട ശാഖയില്‍ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയ ബാങ്ക് ജീവനക്കാരന്‍ ബംഗളൂരുവില്‍ പിടിയിലായി. ബാങ്ക് ക്യാഷര്‍ കം ക്ലര്‍ക്ക് ആയ കൊല്ലം ആവണിശ്വരം സ്വദേശി വിജീഷ് വര്‍ഗീസും കുടുംബവുമാണ് പിടിയിലായത്.

ഓഫീസര്‍മാരുടെ പാസ്വേര്‍ഡ് ദുരുപയോഗംചെയ്താണ് വിവിധ നിക്ഷേപ അക്കൗണ്ടുകളില്‍നിന്ന് ഇയാള്‍ പണം തട്ടിയത്. തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


വിമുക്ത ഭടനായ വിജീഷ് വര്‍ഗീസ് 2019 ലാണ് ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചത്. ബാങ്കിന്റെ മറ്റൊരുലൊഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിര നിക്ഷേപ അക്കൗണ്ടിലെ പത്തുലക്ഷം രൂപ പിന്‍വലിച്ചത് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. മാനേജര്‍ വിശദീകരണം തേടിയപ്പോള്‍ അബദ്ധം സംഭവിച്ചതാണെന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 14 മാസത്തിനുള്ളില്‍ 8.13 കോടിയോളം രൂപ വിവിധ അക്കൗണ്ടുകളില്‍നിന്ന് മാറ്റിയതായി കണ്ടെത്തിയത്. വിജീഷിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും അടക്കം പല അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായി കണ്ടെത്തി.

സംഭവത്തെ തുടര്‍ന്ന് വിജീഷ് കുടുംബത്തോടൊപ്പം ഒളിവില്‍പോയതായിരുന്നു. തട്ടിപ്പില്‍ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് നിലവിലെ കണ്ടെത്തല്‍. അതേസമയം, ഇത്രയും വലിയ ക്രമക്കേടുകള്‍ തടയാന്‍ കഴിയാത്തതില്‍ ബാങ്ക് മാനേജര്‍ അടക്കം അഞ്ച് ജീവനക്കാരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മുമ്പ് സിന്‍ഡിക്കേറ്റ് ബാങ്കിന്റെതായിരുന്ന ശാഖയാണിത്.സിന്‍ഡിക്കറ്റ് ബാങ്കും കനറ ബാങ്കും ലയിച്ചശേഷമാണ് കനറാ ബാങ്ക് ആയത്.