എല്‍ഡിഎഫിന് 120 സീറ്റുകള്‍ പ്രവചിച്ച് ഇന്ത്യാ ടുഡേ സര്‍വ്വേ; 80 സീറ്റുകള്‍ വരെയെന്ന് റിപ്പബ്ലിക് പ്രവചനം; ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോളുകള്‍ പറയുന്നത് ഇങ്ങനെ


തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണിയ്ക്ക് തുടര്‍ ഭരണമുണ്ടാകുമെന്ന് പ്രവചിച്ച് ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷം മികച്ച ഭരണം കാഴ്ച്ചവെച്ചുവെന്നും അതിനാല്‍ത്തന്നെ ഇടതുമുന്നണിയ്ക്ക് വന്‍ ഭൂരിപക്ഷത്തോടെ ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം ഉണ്ടാകുമെന്നുമാണ് ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. കേരളത്തില്‍ ഇടതു തരംഗമുണ്ടാകുമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് സര്‍വ്വേ പറയുന്നു.

എല്‍ഡിഎഫിന് 104 മുതല്‍ 120 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേ ആക്‌സിസ് സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫിന് 20 മുതല്‍ 30 വരെ സീറ്റ് മാത്രമേ ഇത്തവണ ലഭിക്കുകയുള്ളവെന്നാണ് ഇന്ത്യ ടുഡേയുടെ സര്‍വ്വേ പറയുന്നത്. ബിജെപിക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റുകളും സര്‍വ്വേ പ്രവചിക്കുന്നു.

72 മുതല്‍ 80 സീറ്റുകളില്‍ വരെ വിജയിച്ച് ഇടതുമുന്നണി വീണ്ടും അധികാരത്തിലേറുമെന്നാണ് റിപ്പബ്ലിക് സിഎന്‍എക്‌സ് സര്‍വ്വേ പറയുന്നത്. യുഡിഎഫിന് 58 മുതല്‍ 64 സീറ്റുകള്‍ വരെ ലഭിച്ചേക്കും. എന്‍ഡിഎ ഒന്ന് മുതല്‍ അഞ്ച് സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വ്വേ ഫലം പറയുന്നു.

ടുഡേസ് ചാണക്യയും കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ ഭരണമുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 93 മുതല്‍ 113 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന് 36-44 എന്ന നിലയിലും ബിജെപിയ്ക്ക് 6 സീറ്റുകള്‍ വരെയും ടുഡേസ് ചാണക്യ പ്രവചിക്കുന്നു.

എല്‍ഡിഎഫിന് 71 മുതല്‍ 77 വരെ സീറ്റുകള്‍ ഇത്തവണ ലഭിക്കുമെന്ന് എബിപി സീ വോട്ടര്‍ സര്‍വ്വെ പ്രവചിക്കുന്നു. യുഡിഎഫ് 62 മുതല്‍ 68 സീറ്റുകളില്‍ ഒതുങ്ങും. ബിജെപിയ്ക്ക് പൂജ്യം മുതല്‍ രണ്ട് വരെ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യതയെന്നും സര്‍വ്വേ പറയുന്നു.

120 സീറ്റുകള്‍ വരെ നേടി ഇടതുമുന്നണി തുടര്‍ഭരണം പിടിക്കുമെന്നാണ് ആജ്തക്ക് ആക്‌സിസ് എക്‌സിറ്റ് പോള്‍ പ്രവചനം. യുഡിഎഫ് 20 മുതല്‍ 36 വരെ സീറ്റുകളില്‍ ഒതുങ്ങും. യുഡിഎഫിന് രണ്ട് സീറ്റുകള്‍ വരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും സര്‍വ്വേ ഫലം പറയുന്നു.

എന്‍ഡിടിവി സര്‍വ്വേ എല്‍ഡിഎഫിന് 88 സീറ്റുകളാണ് പ്രവചിക്കുന്നത്. യുഡിഎഫ് 51 സീറ്റും എന്‍ഡിഎ രണ്ട് സീറ്റുകളും നേടുമെന്നാണ് പ്രവചനം.