എന്തിന് ഇത് ചെയ്തു? നാദാപുരത്ത് പിഞ്ചുകുഞ്ഞുങ്ങനെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തില്‍ നടുക്കം മാറാതെ നാട്ടുകാര്‍


നാദാപുരം: ഇരക്കുട്ടികളായ ഫാത്തിമ റൗഹയുടെയും മുഹമ്മദ് റിസ്‌വാന്റെയും കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാദാപുരത്തുകാര്‍. കുടുംബപ്രശ്‌നങ്ങളോ വഴക്കോ ഒന്നുമില്ലാത്തൊരു വീടായിരുന്നു നാട്ടുകാരെ സംബന്ധിച്ച് അത്. അതുകൊണ്ടുതന്നെ സുബീനാ മുംതാസ് എന്തിനിത് ചെയ്തുവെന്നതിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍.

മഞ്ഞാംപുറത്ത് റഫീഖും ഭാര്യ സുബീനാ മുംതാസും ഉണ്മ മാമിയുമാണ് കുട്ടികള്‍ക്കൊപ്പം ആ വീട്ടില്‍ കഴിഞ്ഞിരുന്നത്. പറയത്തക്ക പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഞായറാഴ്ച രാത്രി സമീപത്തെ വീട്ടിലിരുന്ന് ക്രിക്കറ്റ് കാണുകയായിരുന്നു റഫീഖ്. അന്ന് റഫീഖിന്റെ സഹോദരി നസീറയുമുണ്ടായിരുന്നു വീട്ടില്‍. നസീറയെ സുബീന നിര്‍ബന്ധപൂര്‍വ്വം വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയതാണ്. അത്താഴം കഴിക്കാനുള്ള ഒരുക്കത്തിനിടെയാണ് സുബീനയുടെ നിലവിളി കേട്ടത്.

സമീപത്തെ അടച്ചിട്ട തറവാട് വീടിനോട് ചേര്‍ന്ന കിണറ്റില്‍ നിന്നാണ് ശബ്ദം കേള്‍ക്കുന്നതെന്ന് മനസിലായപ്പോള്‍ എല്ലാവരും അങ്ങോട്ടേക്ക് പോയി. മോട്ടോര്‍ പമ്പിന്റെ പൈപ്പില്‍ പിടിച്ചു നിലവിളിക്കുന്ന സുബീനയെയാണ് അവര്‍ കണ്ടത്.

2013ലാണ് പേരോടിലെ റഫീഖും സുബീനയും തമ്മിലുള്ള വിവാഹം നടന്നത്. സുബീനയുടെ രണ്ടാമത്തെ വിവാഹമായിരുന്നു. 2010ലായിരുന്നു ആദ്യവിവാഹം. ഇത് വേര്‍പിരിയുന്നതിലേക്ക് നയിച്ചത് സുബീനയുടെ ആത്മഹത്യാശ്രമമായിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

ഇന്നലെ ആശുപത്രിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത സുബീനയെ വൈകുന്നേരത്തോടെ നാദാപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.