എട്ടുലക്ഷത്തിന്റെ പുകയില ഉല്‍പ്പന്നവുമായി കോഴിക്കോട് യുവാവ് പിടിയില്‍


കോഴിക്കോട്: നിരോധിത പുകയില ഉല്‍പ്പന്നമായ 7500 പാക്കറ്റ് ഹാന്‍സുമായി യുവാവ് പൊലീസ് പിടിയില്‍. ആര്‍സി റോഡിലെ വിനില്‍രാജി(33)നെയാണ് ചേവായൂര്‍ പൊലീസ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായ താമരശേരി സ്വദേശിയായ ഷാമില്‍ രക്ഷപ്പെട്ടു.

എട്ടുലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പുകയില ഉല്‍പ്പന്നങ്ങള്‍. ഹാന്‍സ് കടത്താന്‍ ഇവര്‍ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വിനില്‍ രാജിന് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതിന് കസബ പൊലീസില്‍ കേസുണ്ട്. ഓടിപ്പോയ ഷാമിലിനെക്കുറിച്ചും അയാള്‍ക്ക് ഹാന്‍സ് നല്‍കിയ മൊത്ത വിതരണക്കാരനായ താമരശേരി സ്വദേശി സാദിഖിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ വിജയകുമാരന്‍ പറഞ്ഞു.

കോഴിക്കോട് സിറ്റിയില്‍ മൂന്നുമാസത്തിനിടെ വന്‍ മയക്കുമരുന്ന് വേട്ടയാണ് നടത്തിയത്. പത്തോളം കേസുകളിലായി 40 കിലോ കഞ്ചാവും 50 ഗ്രാം എംഡിഎംഎയും 300 ഗ്രാം ഹാഷിഷും സിറ്റി ഡാന്‍സാഫ് പിടികൂടി.