അവശതകൾ അനുഭവിക്കുന്ന വോട്ടര്‍മാരെ തേടി പോളിംഗ് ഉദ്യോഗസ്ഥര്‍ വീടുകളിലേക്ക്


കോഴിക്കോട്: കോവിഡ് രോഗികൾ, ക്വാറന്റൈനിൽ കഴിയുന്നവർ, ഭിന്നശേഷിക്കാര്‍, 80 വയസ് കഴിഞ്ഞവര്‍ എന്നീ വിഭാഗത്തില്‍പെട്ട അര്‍ഹരായ വോട്ടര്‍മാരെ തേടി പോളിംഗ് ഉദ്യോഗസ്ഥര്‍ ഇന്നുമുതൽ (വെള്ളിയാഴ്ച) വീടുകളിലെത്തും.

ഹാജരാകാനാവാത്ത സമ്മതിദായകര്‍ എന്ന വിഭാഗത്തില്‍പെടുത്തി ആദ്യമായാണ് ഇവര്‍ക്ക് സ്പെഷ്യല്‍ തപാല്‍വോട്ട് ഏര്‍പ്പെടുത്തിയത്. കോവിഡ് രോഗവ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ആണ് വീടുകളില്‍ കഴിയുന്നവര്‍ക്ക് ഈ സംവിധാനം. നേരത്തേ നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കിയവര്‍ക്കു മാത്രമാണ് ഇത്തരത്തില്‍ വോട്ടുചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഒരു മണ്ഡലത്തിലെ വരണാധികാരിക്കു കീഴില്‍ മുപ്പത് ടീമുകളായാണ് പോളിങ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുക. രണ്ട് പോളിങ് ഉദ്യോഗസ്ഥരും ഒരു നിരീക്ഷകനും ഒരു പോലീസുകാരനും ഒരു വീഡിയോ ഗ്രാഫറും ഓരോ ടീമിലുമുണ്ടാകും. വോട്ടര്‍മാരെയും സ്ഥാനാര്‍ഥികളെയും മുന്‍കൂട്ടി അറിയിച്ച ശേഷമാകും പോളിംഗ് ടീം വീടുകളില്‍ എത്തുക.

എസ്എംഎസ് മെസേജ് വഴിയോ ബിഎല്‍ഒമാര്‍ വഴിയോ ആണ് വോട്ടര്‍മാര്‍ക്ക് വിവരം കൈമാറുക. സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ വരണാധികാരിയുടെ മുന്‍കൂര്‍ അനുമതിയോടെ പോളിംഗ് ഏജന്റുമാരായി ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിക്കാവുന്നതാണ്. വോട്ടിംഗിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്താത്ത വിധത്തില്‍ മുഴുവന്‍ നടപടികളും വീഡിയോയില്‍ പകര്‍ത്തും.

ജില്ലയില്‍ 80 നു മുകളില്‍ പ്രായമുള്ള 27,403 പേരും 7417 ഭിന്നശേഷിക്കാരും 30 കോവിഡ് രോഗികളുമാണ് സ്‌പെഷ്യല്‍ തപാല്‍ വോട്ടിനു അര്‍ഹരായിട്ടുള്ളത്.