അമ്മ കിണറ്റില്‍ വീണു മരിച്ചതിന് പിന്നാലെ മകളും കിണറ്റില്‍ ചാടി; തൃപ്പൂണിത്തുറയിലെ ഷീബയ്ക്ക് ദാരുണാന്ത്യം


തൃപ്പൂണിത്തുറ: അമ്മ കിണറ്റില്‍ വീണുമരിച്ചതിന്റെ വിഷമത്തില്‍ മകളും അതേ കിണറ്റില്‍ ചാടി മരിച്ചു. തൃപ്പൂണിത്തുറ തിരുവാങ്കുളം കേശവന്‍പടിക്കു സമീപം ഐവി ഗാര്‍ഡനില്‍ ജേക്കബിന്റെ ഭാര്യ ഷീബ (42) ആണ് ഇന്നലെ വീട്ടിലെ കിണറ്റില്‍ ചാടി മരിച്ചത്. ഷീബയുടെ അമ്മ മേരിക്കുട്ടി (71) വെള്ളിയാഴ്ചയാണു വീട്ടിലെ കിണറില്‍ വീണു മരിച്ചത്.

വെള്ളിയാഴ്ച മരിച്ച മേരിക്കുട്ടിയുടെ മൃതദേഹം ഇന്നലെ രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന സമയത്താണു ഷീബ കിണറ്റില്‍ ചാടിയത്. ഭര്‍ത്താവും ബന്ധുക്കളും ആശുപത്രിയിലായിരുന്നു. തൃപ്പൂണിത്തുറ ഫയര്‍ഫോഴ്സ് സംഘമാണു ഷീബയെ പുറത്തെടുത്ത് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

എറണാകുളം കാക്കനാടുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് ഷീബ. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണു പ്രാഥമിക നിഗമനം. സംസ്‌കാരം പിന്നീട്. വിദ്യാര്‍ഥികളായ ജോയല്‍, ജോഹന്‍ എന്നിവരാണ് ഷീബയുടെ മക്കള്‍. പരേതനായ ഡി. ജോയിയുടെ ഭാര്യയാണു മേരിക്കുട്ടി.