അപൂര്‍വ്വ വിധി; കോഴിക്കോട് പതിനാറുകാരിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് മരണം വരെ കഠിന തടവും 1.6 ലക്ഷം രൂപ പിഴയും


കോഴിക്കോട്: പതിനാറുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണായിക്കിയ യുവാവിന് മരണം വരെ കഠിന തടവിന് ശിക്ഷിച്ച്‌ കോടതി. കോഴിക്കോട് കല്ലായി കപ്പക്കല്‍ മുണ്ടിപ്പറമ്പ് മുഹമ്മദ് ഹര്‍ഷാദിനാണ് (29) പോക്സോ പ്രത്യേക കോടതി ജഡ്ജി സി.ആര്‍. ദിനേഷ് കഠിനതടവ് വിധിച്ചത്.

പ്രതിക്ക് വിവിധ വകുപ്പുകളിലായി 27 വര്‍ഷം കഠിനതടവ് വേറെയും വിധിച്ചു. ഇതു കൂടാതെ 1.6 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രതി പിഴ ഒടുക്കിയാല്‍ ഒരു ലക്ഷം രൂപ ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴി പെണ്‍കുട്ടിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. സംഭവത്തിന് ശേഷം പെണ്‍കുട്ടിക്ക് നേരിട്ട മാനസികാഘാതത്തിന് നഷ്ടപരിഹാരമായാണ് പിഴത്തുകയെന്നും കോടതി വ്യക്തമാക്കി. പ്രണയം നടിച്ച്‌ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് യുവാവ് ലൈംഗികമായി പീഡിപ്പിച്ചത്.

2020 മേയ് ഒന്നിന് കുട്ടി ശുചിമുറിയില്‍ പ്രസവിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രി വഴിയാണ് വെള്ളയില്‍ പൊലീസ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടുകൂടുകയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയുമായിരുന്നു.

ആശുപത്രി വഴി ലഭിച്ച പരാതിയില്‍ ഡി.എന്‍.എ പരിശോധനാഫലം അടക്കം കുറ്റപത്രം 90 ദിവസത്തിനകം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പ്രതിക്കെതിരെ സമാനമായ മറ്റ് പരാതികളുണ്ടെന്നും കേസുകള്‍ നിലവിലുണ്ടെന്നും വ്യക്തമായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പ്രതിക്കെതിരെ കേസ് ഉണ്ട്. സ്കൂളുകള്‍ക്ക് മുന്നില്‍ ബൈക്കില്‍ കറങ്ങി പെണ്‍കുട്ടികളെ വലയിലാക്കുന്ന പ്രതി, കുട്ടിയുടെ വീട്ടിലാളില്ലാത്ത സമയം പീഡിപ്പിച്ചെന്നാണ് കേസ്.