ഓൺലൈൻ വിദ്യാഭ്യാസത്തിനായി വിപുലമായ പദ്ധതി; സൗകര്യങ്ങള്‍ ഉറപ്പുവരുത്തി ചക്കിട്ടപ്പാറ പഞ്ചായത്ത്


സൂര്യഗായത്രി

ചക്കിട്ടപ്പാറ: ആദിവാസി മേഖലകളിലെയും, മലയോരങ്ങളിലെയും കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്താനാവശ്യമായ വിപുലമായ പദ്ധതി ആവിഷ്‌ക്കരിച്ച് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. കൊവിഡിനെ തുടര്‍ന്ന് പഠനം ഓണ്‍ലൈന്‍ ആയതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ പഞ്ചായത്ത് തയ്യാറായത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ഫൈബര്‍ ഒപ്റ്റിക്ക് വഴി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കും. അതോടൊപ്പം ഉന്നതവിദ്യാഭ്യാസം നടത്തുന്ന പഞ്ചായത്തിലെ നാല്‍പത് വിദ്യാര്‍ത്ഥികള്‍ക്ക സൗജന്യമായി ലാപ്‌ടോപ്പും നല്‍കുന്നുണ്ട്.

ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത മൂതുകാടിലെ നാല് വാര്‍ഡുകളില്‍ ഫൈബര്‍ ഒപ്റ്റിക്ക് വഴി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതോടെ പ്രദേശത്തെ 360 കുടുംബങ്ങള്‍ക്ക് ഇന്റെര്‍നെറ്റ് സൗകര്യം ലഭ്യമാകും. നിലവില്‍ ഇന്റര്‍നെറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് പാറമുകളിലും മറ്റും പോയിരുന്നാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്.

പഞ്ചായത്തിലെ എസ്.സി എസ്.ടി വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നാല്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും നല്‍കുന്നു. ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായാണ് ലാപ്‌ടോപ്പ് നല്‍കുന്നത്. ലാപ്‌ടോപ്പിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ലോക്ഡൗണ്‍ അവസാനിക്കുമ്പോള്‍ അവ ലഭ്യമാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പേരാമ്പ്ര ന്യൂസ്‌ഡോട്‌കോമിനോട്‌ പറഞ്ഞു.

ഫൈബര്‍ ഒപ്റ്റിക്കിന് മാത്രം ഏകദേശം പത്ത് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബഹുജനങ്ങളുടെ സഹകരണത്തോടെയാണ് പഞ്ചായത്ത് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ജൂണ്‍ 22 ന് ഫൈബര്‍ ഒപ്റ്റിക്കിന് വലിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ വ്യക്തമാക്കി.