സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് ബസ് ഉടമകളുടെ സംഘടന


കോഴിക്കോട്: സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് സംസ്ഥാനത്ത് ബസുടമകള്‍. ഒറ്റഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഇന്നുമുതല്‍ സര്‍വീസ് പുനരാരംഭിക്കും. രജിസ്‌ട്രേഷന്‍ നമ്പര്‍ അവസാനിക്കുന്നത് ഒറ്റ, ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ബസുകള്‍ക്ക് സര്‍വ്വീസ് നടത്താം.

എന്നാല്‍ പുതിയ മാര്‍ഗനിര്‍ദേശം തൊഴില്‍മേഖലയെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നിലപാട്. നീണ്ടുപോയ ലോക്ക് ഡൗണിനൊപ്പം ഡീസല്‍ വിലവര്‍ധനവ് കൂടി വന്നതോടെ ബസ് സര്‍വീസ് മേഖല കടുത്ത പ്രതിസന്ധിയിലാണ്. ലോക്ക്ഡൗണ്‍ നീക്കി സര്‍വീസ് പുനരാരംഭിക്കാന്‍ ബസ് ഉടമകള്‍ നീക്കം തുടങ്ങിയെങ്കിലും പുതിയ മാര്‍ഗനിര്‍ദേശം ഗുണം ചെയ്യില്ലെന്നാണ് ഇവരുടെ പക്ഷം.

ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ ഇരട്ടയക്ക നമ്പറിലുള്ള ബഡുകള്‍ക്കാണ് നിലവില്‍ സര്‍വീസ് നടത്താനാകുക. തൊഴില്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ടാക്‌സ് ഇളവ് അനുവദിക്കുക ഡീസല്‍ സബ്‌സിഡി നല്‍കുക തുടങ്ങി ആവശ്യങ്ങള്‍ മുന്നോട്ട് വച്ചെങ്കിലും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നും പരാതിയുണ്ട്.

കട്ടപ്പുറത്തായ ബസുകള്‍ നിരത്തിലിറക്കാന്‍ ലക്ഷങ്ങള്‍ വേണമെന്നിരിക്കെയാണ് ഇത്തരം നിയന്ത്രണങ്ങള്‍ എന്നതും ഉടമകളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.