സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം, നാളെയും വാക്‌സിന്‍ എത്തിയില്ലെങ്കില്‍ മറ്റന്നാള്‍ വാക്‌സിന്‍ വിതരണം നിലയ്ക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. നാളെയും വാക്‌സിന്‍ എത്തിയില്ലെങ്കില്‍ വാക്‌സിന്‍ വിതരണം നിലയ്ക്കുമെന്ന് സൂചന. സംസ്ഥാനത്ത് ആകെ 65 ലക്ഷത്തോളം ഡോസ് വാക്‌സിനാണ് ഇതുവരെ എത്തിച്ചത്. പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. ഇനി മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. ഇത് വാക്‌സിനേഷന്‍ പ്രക്രിയയെ ബാധിക്കുകയാണ്.

വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി ഒരുമിച്ച് വാക്‌സിന്‍ എത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിന്‍ എത്രയും വേഗം അനുവദിക്കേണ്ടതാണ്.എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 2,02,313 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ജനുവരി 16 മുതലാണ് സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, 60 വയസിന് മുകളില്‍ പ്രായമുളളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവര്‍ക്കാണ് കോവിഡ് വാക്സിന്‍ നേരത്തെ നല്‍കിയിരുന്നത്. ഇപ്പോള്‍ 45 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കുമാണ് വാക്സിന്‍ നല്‍കുന്നത്.