സംസ്ഥാനത്തിന് നിര്‍ദേശവുമായി കേന്ദ്രസംഘം; കേരളത്തില്‍ ഈ മാസം 4.6 ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാം, അതീവ ജാഗ്രത


തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കി കേന്ദ്രസംഘം. കേരളത്തില്‍ ഈ മാസം 20 വരെ 4.6 ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കുമെന്ന് കേന്ദ്രസംഘം അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെയുള്ള കാലയളവ് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.

കേരളത്തിലെ എട്ട് ജില്ലകള്‍ സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്. അഞ്ച് കാര്യങ്ങളിലാണ് പ്രധാനമായും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരില്‍ വീണ്ടും രോഗം വരുന്നത് തെക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതലായി കാണുന്നത് പരിശോധിക്കണമെന്ന് കേന്ദ്ര സംഘം പറഞ്ഞു.

ഇതിന് ഉദാഹരണമായി കേന്ദ്ര സംഘം ചൂണ്ടിക്കാട്ടിയത് പത്തനംതിട്ട ജില്ലയാണ്. പത്തനംതിട്ടയില്‍ ആദ്യ ഡോസ് സ്വീകരിച്ച 14,974 പേര്‍ക്കും, രണ്ട് ഡോസ് സ്വീകരിച്ച 5,042 പേര്‍ക്കും രോഗബാധയുണ്ടായി. കേന്ദ്രസംഘം സന്ദര്‍ശിച്ച എട്ട് ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മേലെയാണ്. 80 ശതമാനം കേസുകളും ഡെല്‍റ്റ വകഭേദം വന്നവയാണ്.