ഷൂട്ടൗട്ടില്‍ താരമായി എമിലിയാനോ മാര്‍ട്ടിനെസ്; കൊളംബിയയെ തകർത്ത് അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ


ബ്രസീലിയ: കോപ്പ അമേരിക്കയിൽ ഒടുവിൽ അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനൽ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനലിൽ കൊളംബിയയെ തകർത്താണ് അർജന്റീന ഫൈനൽ ബർത്ത് ഉറപ്പാക്കിയത്. ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകൾ രക്ഷപ്പെടുത്തിയ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസാണ് ടീമിന്റെ ഹീറോയായത്. അർജന്റീന മൂന്ന് കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ കൊളംബിയക്ക് രണ്ടെണ്ണം മാത്രമേ വലയിലെത്താക്കാനായുള്ളൂ.

അർജന്റീനയ്ക്കായി മെസ്സി, ലിയാൺഡ്രോ പരെഡെസ്, ലൗറ്റാരോ മാർട്ടിനെസ് എന്നിവർ സ്കോർ ചെയ്തപ്പോൾ റോഡ്രിഡോ ഡി പോൾ പന്ത് പുറത്തേക്കടിച്ച് കളഞ്ഞു.

കൊളംബിയയുടെ ഡേവിൻസൺ സാഞ്ചെസ്, യെരി മിന, എഡ്വിൻ കാർഡോണ എന്നിവരുടെ കിക്കുകളാണ് മാർട്ടിനസ് തടഞ്ഞിട്ടത്. ലക്ഷ്യം കാണാനായത് മിഗ്വെൽ ബോർഹയ്ക്ക് മാത്രവും.

നിശ്ചിത സമയത്ത് ഇരു ടീമും ഒരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തിൽ ഏഴാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനെസാണ് അർജന്റീനയെ മുന്നിലെത്തിച്ചത്. ലോ സെൽസോ ബോക്സിലേക്ക് നൽകിയ ഒരു ത്രൂബോളിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. പന്ത് സ്വീകരിച്ച മെസ്സി ബോക്സിൽ വെച്ച് കൊളംബിയൻ ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞ് നൽകിയ പാസ് ലൗറ്റാരോ മാർട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു.

നാലാം മിനിറ്റിൽ തന്നെ അർജന്റീന ഗോളിനടുത്തെത്തിയിരുന്നു. മെസ്സിയും ലൗറ്റാരോ മാർട്ടിനെസും തന്നെയായിരുന്നു ഈ മുന്നേറ്റത്തിനു പിന്നിൽ. മെസ്സിയുടെ പാസിൽ നിന്നുള്ള ലൗറ്റാരോ മാർട്ടിനെസിന്റെ ഹെഡർ പുറത്തേക്ക് പോകുകയായിരുന്നു.

എന്നാൽ ഗോൾ വീണതിനു തൊട്ടുപിന്നാലെ കൊളംബിയയും ഗോളിനടുത്തെത്തി. എന്നാൽ ക്വഡ്രാഡോയുടെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് തടയുകയായിരുന്നു. പിന്നാലെ കൊളംബിയ മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു.

37-ാം മിനിറ്റിൽ വിൽമർ ബാരിയോസിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. തൊട്ടുപിന്നാലെ യെരി മിൽനയുടെ ഹെഡർ രക്ഷപ്പെടുത്തി മാർട്ടിനെസ് വീണ്ടും അർജന്റീനയെ കാത്തു.

44-ാം മിനിറ്റിൽ അർജന്റീന രണ്ടാം ഗോൾ ഉറപ്പിച്ചതായിരുന്നു. എന്നാൽ നിക്കോളാസ് ഗോൺസാലസിന്റെ ഹെഡർ കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഒസ്പിന അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.

രണ്ടാം പകുതിയിൽ സമനില ഗോൾ നേടാനുറച്ചാണ് കൊളംബിയ ഇറങ്ങിയത്. മികച്ച മുന്നേറ്റങ്ങൾ അവരുടെ ഭാഗത്തുനിന്നുമുണ്ടായി. ഒടുവിൽ 61-ാം മിനിറ്റിൽ ലൂയിസ് ഡിയാസിലൂടെ കൊളംബിയ ഗോൾ മടക്കി. എഡ്വിൻ കാർഡോണ നീട്ടിനൽകിയ പന്തിൽ നിന്നായിരുന്നു ലൂയിസ് ഡിയാസ് കൊളംബിയയുടെ സമനില ഗോൾ നേടിയത്. പന്തുമായി മുന്നേറിയ ഡിയാസ് അസാധ്യമെന്ന് തോന്നിപ്പിക്കുന്ന ഒരു ആംഗിളിൽ നിന്നാണ് പന്ത് വലയിലെത്തിച്ചത്.

ഗോൾ വീണതോടെ അർജന്റീന ആക്രമണം ശക്തമാക്കി. 73-ാം മിനിറ്റിൽ അവർക്ക് ഗോൾഡൻ ചാൻസ് കിട്ടുകയും ചെയ്തു. പക്ഷേ ഗോൾകീപ്പർ ഒസ്പിന സ്ഥാനം തെറ്റിനിന്നത് മുതലാക്കാൻ ഡി മരിയക്കോ ലൗറ്റാരോ മാർട്ടിനെസിനോ സാധിച്ചില്ല. മാർട്ടിനെസിന്റെ ദുർബലമായ ഷോട്ട് ഗോൾലൈനിൽ വെച്ച് ബാരിയോസ് രക്ഷപ്പെടുത്തുകയും ചെയ്തു.

81-ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ മെസ്സിയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു.

ചൊവ്വാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ബ്രസീൽ തുടർച്ചയായ രണ്ടാം വട്ടവും ഫൈനൽ ബർത്ത് ഉറപ്പിച്ചിരുന്നു.

ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് എന്ന പേരിൽ 1916-ൽ ആരംഭിച്ച ടൂർണമെന്റ് 1975 മുതലാണ് കോപ്പ അമേരിക്ക എന്ന പേരിലേക്ക് മാറുന്നത്. 1916 മുതലുള്ള ചരിത്രമെടുത്താൽ ഇതുവരെ 10 തവണ മാത്രമാണ് ബ്രസീലും അർജന്റീനയും ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടിയിട്ടുള്ളത്. 1975-ന് ശേഷം വെറും മൂന്ന് തവണ മാത്രവും.