ഷാൾ ഉപയോഗിച്ച് കൈകള്‍ കൂട്ടിക്കെട്ടി, വായില്‍ തുണി തിരുകി; കൊണ്ടോട്ടിയിലേത് ക്രൂരമായ ആക്രമണം


മലപ്പുറം: കൊണ്ടോട്ടി കോട്ടൂക്കരയില്‍ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ പട്ടാപ്പകല്‍ നടന്നത് ക്രൂരമായ ആക്രമണം. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതുകൊണ്ട് മാത്രമാണ് ബലാത്സംഗ ശ്രമത്തില്‍ നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടത്. ശരീരത്തില്‍ മുറിവുകളില്ലായിരുന്നെങ്കിലും വായില്‍ തുണി തിരുകികയറ്റിയതിന്റെയും കൈകള്‍ കൂട്ടിക്കെട്ടിയതിന്റെയും പാടുകളുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി ഓടിക്കയറിയ വീട്ടിലെ ഫാത്തിമ പറയുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കും ഒരുമണിക്കും ഇടയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയെന്ന ലക്ഷ്യം വെച്ച് എത്തിയ അക്രമി പിന്നില്‍ നിന്ന് വായ പൊത്തി പിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി. ഇവിടെ വെച്ച് കൈകള്‍ ഷാളുപയോഗിച്ച് കൂട്ടിക്കെട്ടിയ ശേഷം വായില്‍ തുണി തിരുകി കയറ്റി. ഉപദ്രവിക്കാനുള്ള ശ്രമത്തിനിടെ കുതറി ഓടിയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും അക്രമി ഭീഷണിപ്പെടുത്തി.

അക്രമിയുടെ പേരും വിവരങ്ങളും അറിയില്ലെങ്കിലും മുന്‍പ് പല സ്ഥലങ്ങളിലായി കണ്ടിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മീശയും താടിയുമില്ലാത്ത തടിച്ച് വെളുത്തയാള്‍ എന്നാണ് ഇയാളെ കുറിച്ച് പെണ്‍കുട്ടി നല്‍കിയ അടയാളം. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് പ്രതിയെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. രാവിലേയും വൈകുന്നേരവും സ്‌കൂള്‍ കുട്ടികള്‍ പോകുന്ന വഴിയിലാണ് അതിക്രമത്തിന് ശ്രമം നടന്നത്. മലപ്പുറം- കോഴിക്കോട് ദേശീയപാതയ്ക്ക് അകലെയല്ലാത്ത സ്ഥലമാണ് ഇത്.

സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. ഇനിയും സമാനമായ സംഭവമുണ്ടാകാതിരിക്കാന്‍ പ്രതിയെ എത്രയും വേഗം പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ആവശ്യം. പ്രദേശത്തെ കുറിച്ച് കൃത്യമായി അറിയുന്നയാളായതിനാലായിരിക്കാം ആളൊഴിഞ്ഞ പറമ്പിനടുത്തുള്ള സ്ഥലം തിരഞ്ഞെടുത്തതെന്നും അതുകൊണ്ട് തന്നെ ആസൂത്രിതമായ അതിക്രമശ്രമമാണ് നടന്നതെന്നും നാട്ടുകാര്‍ പറയുന്നു.