ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ക്ക് കൊവിഡ് പരിശോധന ഫലം വേണ്ട
തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തുന്ന കുട്ടികൾക്ക് കൊവിഡ് പരിശോധന ഫലം വേണ്ട. മണ്ഡല–മകരവിളക്ക് തീര്‍ഥാടന മാനദണ്ഡം പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികളെ തീര്‍ഥാടനത്തിന് കൊണ്ടുപോകാമെന്ന് ഉത്തരവിൽ പറയുന്നു.
മറ്റുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലമോ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു. കുട്ടികളെ ഒപ്പം കൊണ്ടുവരുന്നവര്‍ കൊവിഡ്-19 മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പാലിക്കാന്‍ നിര്‍ദേശം നല്കി.
കേന്ദ്രസര്‍ക്കാരിന്റേയും സ്റ്റേറ്റ് സ്പെസിഫിക് കൊവിഡ്-19 പ്രോട്ടോകോള്‍ പ്രകാരവും കൃത്യമായി മകര വിളക്ക് മഹോത്സവം നടത്തുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പ് രൂപീകരിച്ച ആക്ഷന്‍ പ്ലാനിലാണ് ഇക്കാര്യം പറയുന്നത്. മറ്റ് അനുബന്ധ രോഗമുള്ളവര്‍ക്കും കൊവിഡ്-19 വന്ന് മൂന്നു മാസത്തിനുള്ളില്‍ ആയിട്ടുള്ളവര്‍ക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ശബരിമല സന്ദര്‍ശനം ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
നേരത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും തെളിഞ്ഞ കാലാവസ്ഥയും കാരണം ശബരിമലയിലേക്ക് കൂടുതൽ ഭക്തർ എത്തി തുടങ്ങിയിരുന്നു. അതേസമയം നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം.
നട വരവിലും വർധനയുണ്ടായി. ലേലത്തിൽ പോകാതിരുന്ന നാളീകേരം ഉൾപ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തിൽ പോയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വർധനയുണ്ടായി. തിരക്ക് വർധിക്കുന്നതോടെ ശബരിമല വരുമാനവും ഉയരുമെന്നാണ് പ്രതീക്ഷ.