വ്യാപിക്കുന്ന ബ്ലാക്ക് ഫംഗസ് ബാധ നിസാരമായി കാണരുതെന്ന് കേന്ദ്ര വിദഗ്ധ സമിതി


ഡല്‍ഹി: ബ്ലാക്ക് ഫംഗസ് ബാധയില്‍ കര്‍ശന മുന്നറിയിപ്പുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സമിതി. രോഗത്തെ നിസാരമായി കാണരുതെന്നും സ്വയം ചികിത്സ അപകടകരമാണെന്നും വൈദ്യ സഹായം ഉറപ്പാക്കണമെന്നും സമിതി അധ്യക്ഷന്‍ ഡോ.ഗുലേറിയ അറിയിച്ചു. ബ്ലാക്ക് ഫംഗസിന്റെ വ്യാപനം നടക്കുമ്പോഴും പല കോണുകളില്‍ നിന്ന് വലിയ വീഴ്ചകള്‍ ഉണ്ടാകുന്നുണ്ടെന്നാണ് വിദഗ്ധ ആരോഗ്യസമിതിയുടെ വിലയിരുത്തല്‍.

കൊവിഡ് ചികിത്സിച്ച് ഭേദമായവരില്‍ കാണുന്ന വിട്ടുമാറാത്ത തലവേദനയും മുഖത്തിന്റെ ഒരു ഭാഗത്ത് കാണുന്ന വീക്കവും ബ്ലാക്ക് ഫംഗസിന്റെ രോഗലക്ഷണങ്ങളെന്ന് അധ്യക്ഷന്‍ അറിയിച്ചു. നിസാരമെന്ന് കരുതുന്ന പലതും ആണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങള്‍. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണമെന്നും ഡോ. ഗുലേറിയ നിര്‍ദേശിച്ചു.

വായ്ക്കുള്ളില്‍ നിറം മാറ്റമോ, മുഖത്ത് എവിടെയെങ്കിലും സ്പര്‍ശന ശേഷി കുറയുന്നതായോ അനുഭവപ്പെട്ടാല്‍ ചികിത്സ തേടണം. മൂക്കടഞ്ഞാലും ശക്തമായി പുറത്തേക്ക് ചീറ്റാന്‍ തോന്നിയാലും ആദ്യ ലക്ഷണങ്ങളായി കാണണം. അതുപോലെ പല്ലുകള്‍ ഇളകുന്നതായി തോന്നിയാലും ഉടനെ ഡോക്ടറെ കാണണമെന്നും ഡോ. ഗുലേറിയ നിര്‍ദേശിച്ചു.