വോട്ടെടുപ്പും പിഷാരികാവ് കാളിയാട്ടവും ഒരേ ദിവസം; അങ്കലാപ്പിലായി നാട്ടുകാർ


കൊയിലാണ്ടി: നിയമസഭ തെരഞ്ഞെടുപ്പും പിഷാരികാവ് കാളിയാട്ടവും ഒരേ ദിവസം വന്നതിന്റെ അങ്കലാപ്പിലാണ് കൊല്ലത്തുകാർ. ഫെബ്രുവരി 23 നായിരുന്നു കളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്. ഏപ്രിൽ 5,6 തിയ്യതികളിലാണ് പിഷാരികാവ് ഉത്സവം തീരുമാനിച്ചത്. 5 ന് വലിയവിളക്കും, 6 ന് കാളിയാട്ടവുമാണ് തീരുമാനിച്ചത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷ പരിപാടികൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് ഇത്തവണ ഉത്സവം തീരുമാനിച്ചതെങ്കിലും പ്രദേശത്തെ പ്രധാന ഉത്സവം എന്ന നിലയ്ക്ക് ഉത്സവ ചടങ്ങുകളിൽ പങ്കെടുക്കാനും, വീക്ഷിക്കാനുമായി ധാരാളം പേർ എത്താനാണ് സാധ്യത.

ഉത്സവത്തിന്റെ പ്രധാന ചടങ്ങ് നടക്കുന്നത് കാളിയാട്ട ദിനത്തിലാണ്. കാളിയാട്ട ദിനത്തിൽ ഉച്ചയ്ക്ക് ശേഷം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പത്തോളം അവകാശ വരവുകൾ ക്ഷേത്രനടയിൽ എത്തും. വൈകീട്ട് 6 മണിക്കാണ് നന്തിയിൽ നിന്ന് വരുന്ന വേട്ടുവരുടെ ഉപ്പുതാണ്ടി വരവ് വടക്കെ നടയിലെ കാളിയാട്ടപ്പറമ്പിൽ എത്തുന്നത്. തുടർന്ന് 6.30 ഓടെ പാലച്ചുവട്ടിലേക്കുള്ള എഴുന്നള്ളത്ത് ആരംഭിക്കും. 7 മണിയോടെ ആയിരത്തിരിയുമായി സ്ത്രീകൾ ക്ഷേത്രനടയിലേക്ക് പ്രവേശിക്കും.

കാളിയാട്ട ദിനത്തിൽ പ്രധാന ചടങ്ങുകൾ നടക്കുന്ന ക്ഷേത്രം വടക്കെ നടയിലെ കാളിയാട്ടപ്പറമ്പിലാണ് പിഷാരികാവ് ദേവസ്വം എൽ.പി സ്കൂൾ. 83,84,85 നമ്പർ പോളിംഗ് സ്റ്റേഷനുകളിലായി നാല് ബൂത്തുകൾ ഈ സ്കൂളിലാണ് സജ്ജീകരിക്കേണ്ടത്. ഏതാണ്ട് 3500 ഓളം വോട്ടർമാരാണ് ഇവിടെ വോട്ട് ചെയ്യാൻ എത്തേണ്ടണ്ട്. രാവിലെ 7 മണി മുതൽ വൈകീട്ട് 7 മണി വരെയാണ് വോട്ടെടുപ്പ് സമയം.

കാളിയാട്ട ദിനത്തിൽ തന്നെ തെരഞ്ഞെടുപ്പ് വന്നതോടെ ഭക്തരും, വോട്ടർമാരും, രാഷ്ട്രീയപ്പാർട്ടികളും ഒരു പോലെ അങ്കലാപ്പിലാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഘർഷം ഉടലെടുത്താൽ അത് ഉത്സവപ്പറമ്പിലേക്ക് വ്യാപിക്കാനും വലിയ സംഘർഷത്തിലേക്ക് എത്താന്നും സാധ്യതയുണ്ടെന്ന് ക്ഷേത്ര കമ്മറ്റി അംഗങ്ങളും ആശങ്കപ്പെടുന്നു. കാളിയാട്ടപ്പറമ്പിലെ പോളിംഗ്‌ സ്റ്റേഷനുകൾ അനുയോജ്യമായ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നടപടിയുണ്ടാവണമെന്നാണ് ഏവരുടെയും ആവശ്യം.