വൈഗയുടെ കൊലപാതകം; സനുമോഹനുമായി ഇന്ന് തെളിവെടുപ്പ് നടത്തും


കളമശ്ശേരി: വൈഗ കൊലപാതകക്കേസില്‍ അറസ്റ്റിലായ പിതാവ് സനു മോഹനുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. വൈഗയെ കൊലപ്പെടുത്തിയ കങ്ങരപ്പടിയിലെ ഫ്ളാറ്റിലും മൃതദേഹം കണ്ടെടുത്ത മുട്ടാര്‍ പുഴയിലുമാണ് തെളിവെടുപ്പ് നടത്തുന്നത്. സനു മോഹന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കോയമ്പത്തൂരും ഗോവയിലും അടക്കം അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തുമെന്നും വിവരം. പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് സനു മോഹന്‍. ചോദ്യം ചെയ്യല്‍ തുടരുകയാണ്. 18ാം തിയതി ഞായറാഴ്ച പിടിയിലായ സനു മോഹന്‍ കുറ്റസമ്മതം നടത്തിയിരുന്നു.

സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും മൊഴി. എന്നാല്‍ കുട്ടിയെ പുഴയില്‍ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന്‍ മനസ് അനുവദിച്ചില്ല. ഇതോടെ കാറുമെടുത്ത് കടന്നുകളയുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. താന്‍ മരണപ്പെട്ടാന്‍ കുട്ടിക്ക് ആരും ഉണ്ടാകില്ലെന്നത് കൊണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. തനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന മകളാണ് വൈഗയെന്നും സനു മോഹന്‍ മൊഴി നല്‍കിയിരുന്നു.