വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികൾ ബംഗളുരുവിൽ; ഒരാൾ പോലീസ് പിടിയിൽ (സി.സി.ടി.വി ദൃശ്യങ്ങൾ കാണാം)


കോഴിക്കോട്: വെള്ളിമാടുകുന്നിലെ ഗവ. ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ ആറ് പെൺകുട്ടികൾ ബംഗളുരുവിൽ. ബെംഗളൂരു മടിവാളയിലെ മലയാളിയാണ് ഇവരെ തിരിച്ചറിഞ്ഞത്. മലയാളികൾ നടത്തുന്ന ഹോട്ടലിൽ മുറി എടുക്കാനായി ഇവർ എത്തിയിരുന്നു. രണ്ടു യുവാക്കളുമൊപ്പം ഉണ്ടായിരുന്നു.

എന്നാൽ തിരിച്ചറിയൽ രേഖകളൊന്നും കയ്യിലില്ലാഞ്ഞതിനാൽ ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നുകയായിരുന്നു. പെൺകുട്ടികളെ ഇവർ തടഞ്ഞു വെച്ച് പോലീസിൽ അറിയിച്ചു. എന്നാൽ അഞ്ചുപേർ പൊലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഒരാളെ പൊലീസില്‍ ഏൽപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ മടിവാള പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍, കൊല്ലം സ്വദേശികളാണ് പൊലീസ് കസ്റ്റഡിയിലായത്.

സൂചന ലഭിച്ച ഉടനെ തന്നെ അന്വേഷണസംഘം കുട്ടികളെ കണ്ടെത്താനായി ബംഗളൂരുവിലേക്ക് യാത്ര തിരിച്ചിരുന്നു.

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് പെൺകുട്ടികൾ രക്ഷപെട്ടത്. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതിന് ശേഷം അടുക്കളഭാഗം വഴി പുറത്തേക്ക് കടന്നതായാണ് നിഗമനം. അടുക്കളക്കെട്ടിടത്തിന് മുകളിൽ കോണിവെച്ചാണ് താഴേക്ക് ഇറങ്ങിയതെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തിൽ ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് ചേവായൂർ പോലീസിൽ പരാതി ലഭിച്ചത്. ചിൽഡ്രൻസ് ഹോമിന്റെ സമീപത്തുള്ള സിസിടിവിയിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു.

കാണാതായ ആറുപേരും പ്രായപൂർത്തിയായിട്ടുള്ളവരല്ല. സഹോദരിമാരുൾപ്പെടെയുള്ള അരങ്ങ സംഘത്തെയാണ് കാണാതായത്.

കുട്ടികളെ കാണാതായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കമ്മീഷൻ അംഗം ബബിത ചിൽഡ്രൻസ് ഹോമിലെത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

വീഡിയോ കാണാം: