വീണ്ടും നമ്പർ വൺ ആയി കേരളം; രാജ്യത്തെ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമത്; ബീഹാറും യു.പിയും ഏറ്റവും പിന്നിൽ



ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദാരിദ്ര്യ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമത്. നിതി ആയോഗ് പുറത്തിറക്കിയ മള്‍ട്ടി ഡയമണ്‍ഷണല്‍ ദാരിദ്ര്യ സൂചികയിലാണ് കേരളത്തിന് നേട്ടം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ബിഹാറിലാണെന്നും സൂചിക വ്യക്തമാക്കുന്നു.

ബീഹാറിനു പുറമേ ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവുമധികം ദാരിദ്ര്യം അനുഭവിക്കുന്നത്. ബിഹാറിലെ ജനസംഖ്യയില്‍ പകുതിയിലധികം പേരും ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഝാര്‍ഖണ്ഡില്‍ 42.16 ശതമാനം ജനങ്ങളും ഉത്തര്‍പ്രദേശില്‍ 37.79 ജനങ്ങളും ദരിദ്രരാണ്. 36.65% വുമായി മധ്യപ്രദേശ് നാലാം സ്ഥാനത്താണ്. മേഘാലയയാണ് അഞ്ചാമത് (32.67). വെറും 0.7% ശതമാനം മാത്രമാണ് കേരളത്തിലെ ദരിദ്രര്‍.

കേരളത്തിനു പുറമേ ഗോവ, സിക്കിം, തമിഴ്‌നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ദാരിദ്ര്യം കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്. ഗോവ (3.76%), സിക്കിം (3.82%), തമിഴ്‌നാട് (4.89%), പഞ്ചാബ് (5.59%) എന്നിങ്ങനെയാണ് ഇവിടെ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ നിരക്ക്.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി (27.36%), ജമ്മു ആന്റ് കശ്മീര്‍, ലഡാക്ക് (12.58%), ദാമന്‍ & ദിയു (6.82%), ചണ്ഡീഗഡ് (5.97%) എന്നിവയാണ് ഏറ്റവുമധികം ദാരിദ്ര്യമുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍. ജനസംഖ്യയുടെ 1.72 ശതമാനം മാത്രം ദരിദ്രരായി അടയാളപ്പെടുത്തിയ പുതുച്ചേരി, ലക്ഷദ്വീപ് (1.82%), ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപുകള്‍ (4.30%), ഡല്‍ഹി (4.79%) എന്നിവയാണ് പട്ടികയില്‍ ദാരിദ്ര്യം കുറവുള്ള കേന്ദ്ര ഭരണപ്രദേശങ്ങള്‍.

2015-16 കാലത്തെ ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് രൂപപ്പെടുത്തുന്നത്. ‘ആരും പിന്നിലാക്കപ്പെടുന്നില്ല’ എന്ന് ഉറപ്പുവരുത്തുന്ന തരത്തില്‍ പ്രത്യേകതലത്തില്‍ നയങ്ങളും പദ്ധതികളും രൂപപ്പെടുത്താന്‍ ഇത് നിര്‍ണായകമാണ് എന്ന് നിതി ആയോഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.