വീട്ടിലുണ്ടാക്കിയ കുഴിമന്തി കഴിച്ച പത്ത് പേര്‍ക്ക് ഭക്ഷ്യവിഷബാധ; നാദാപുരത്ത് സാധനങ്ങള്‍ വാങ്ങിയ കട പൂട്ടിച്ചു


നാദാപുരം: വീട്ടില്‍ ഉണ്ടാക്കിയ കുഴിമന്തി കഴിച്ച രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് ഭക്ഷ്യവിഷബാധ. വയറിളക്കം, പനി, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും കുട്ടികള്‍ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

ഭക്ഷ്യവിഷബാധ ഉണ്ടായെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും വീട് സന്ദര്‍ശിച്ചു. വീട്ടിലെ കുടിവെള്ള സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കുഴിമന്തി പാചകം ചെയ്യാനാവശ്യമായ സാധനങ്ങള്‍ വാങ്ങിയത് ചേലക്കാട് മര്‍വ്വ സ്റ്റോറില്‍ നിന്നാണെന്ന് അധികൃതര്‍ കണ്ടെത്തി.

തുടര്‍ന്ന് ഈ കടയില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ഭക്ഷ്യയോഗ്യമല്ലാത്തതും ഗുണനിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ വിവിധ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. പരിശോധനയ്ക്ക് ശേഷം അധികൃതര്‍ കട അടപ്പിച്ചു.

പരിശോധനയില്‍ കുറ്റ്യാടി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബാബു സെബാസ്റ്റ്യന്‍, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ജിതിന്‍ രാജ്, നാദാപുരം താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി. സുരേന്ദ്രന്‍, കുറ്റ്യാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. രാജീവന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജബാ എമീമ, പ്രസാദ്, എം.പി. പ്രേമജന്‍, അബ്ദുള്‍ സലാം എന്നിവര്‍ പങ്കെടുത്തു.

ഭക്ഷ്യ വിഷബാധയുണ്ടായ വീട്ടിലെ അഞ്ചുപേരും സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. ജമീല അറിയിച്ചു.