വിസ്മയയെ കത്തിച്ച് കൊന്നത് ജീവനോടെ; കൊലയ്ക്ക് കാരണം മാതാപിതാക്കളുടെ സ്‌നേഹക്കൂടുതല്‍; നടുക്കം മാറാതെ പറവൂര്‍


കൊച്ചി: എറണാകുളം ജില്ലയിലെ പറവൂരില്‍ വിസ്മയയെ സഹോദരി ജിത്തു കത്തിച്ച് കൊന്നത് ജീവനോടെ. ഇരുവര്‍ക്കുമിടയിലെ നിരന്തരമായ വഴക്കുകള്‍ക്കൊടുവിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വിസ്മയയോട് മാതാപിതാക്കള്‍ക്കുള്ള സ്‌നേഹക്കൂടുതലാണ് സഹോദരിമാര്‍ക്കിടയിലെ പ്രശ്‌നത്തിന് കാരണം.

സംഭവദിവസം ഉണ്ടായ വഴക്കിനൊടുവില്‍ ജിത്തു വിസ്മയക്കു നേരെ കറിക്കത്തിയെടുത്തു വീശി. കത്തി കൊണ്ട് വിസ്മയയുടെ നെഞ്ചിലും കയ്യിലും മുറിവ് പറ്റി. തുടര്‍ന്ന് ജിത്തു വിസ്മയയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു.

മണ്ണെണ്ണ ഒഴിച്ച ശേഷം ജിത്തു ഒരു തുണി കത്തിച്ച് മുറിയിലേക്ക് എറിഞ്ഞു. തീ പടര്‍ന്നപ്പോള്‍ വിസ്മയയെ തീയിലേക്ക് തള്ളിയിടാന്‍ ജിത്തു ശ്രമിച്ചു. ഒടുവില്‍ സോഫയുടെ കൈപ്പിടി ഉപയോഗിച്ച് വിസ്മയയെ തീയിലേക്ക് തള്ളിയിടുകയായിരുന്നു.

ഇതിന് ശേഷം മണ്ണെണ്ണയും രക്തവുമായ തന്റെ വസ്ത്രം മാറ്റി വൃത്തിയുള്ള വസ്ത്രം ധരിച്ച ശേഷമാണ് ജിത്തു വീട് വിട്ടത്. വീടിന്റെ അരികിലുള്ള വഴിയിലൂടെ പുറത്തുപോയി. അവിടെ നിന്ന് ഒരാളോട് പത്തു രൂപ വാങ്ങിയും കാറുകളില്‍ ലിഫ്റ്റ് ചോദിച്ചും എറണാകുളത്ത് എത്തുകയായിരുന്നു. അവിടെ ഒരു മാളില്‍ കയറി ജോലി അന്വേഷിച്ചു.

എന്നാല്‍ ആധാര്‍ കാര്‍ഡുമായി നാളെ വരാന്‍ ആവശ്യപ്പെട്ട് അവര്‍ പറഞ്ഞയച്ചു. പിന്നീട് ശുചിമുറിയിലും മറ്റുമായി ജിത്തു നേരം വെളുപ്പിക്കുകയായിരുന്നു.

അതിനുശേഷമാണ് പിങ്ക് പൊലിസ് ജിത്തുവിനെ കണ്ടെത്തിയതും തെരുവോരം മുരുകന്‍ നടത്തുന്ന കാക്കനാട് അഭയ കേന്ദ്രത്തില്‍ എത്തിച്ചതും. അവിടെ നിന്നാണ് വിസ്മയ വധക്കേസിലെ പ്രതിയാണെന്ന് കണ്ടെത്തി പിടികൂടിയത്. സഹോദരിയെ കുത്തുന്നതിനിടെ ജിത്തുവിനും മുറിവേറ്റിട്ടുണ്ട്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.