വിസ്മയ കേസ്: കിരണിന്റെ കസ്റ്റഡിക്കായി പൊലീസ്; മുകേഷിനെ വീണ്ടും വിളിപ്പിക്കും


കൊല്ലം; വിസ്മയ കേസില്‍ കിരണിന്റെ സഹോദരി ഭര്‍ത്താവ് മുകേഷിനെ വീണ്ടും ചോദ്യം ചെയ്യും. മുകേഷിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വിസ്മയയുടെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും മൊഴിയും രേഖപ്പെടുത്തി. പ്രതി കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

വിസ്മയയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിനു ലഭിച്ചിട്ടുണ്ടെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമേ ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ വ്യക്തത വരുകയുള്ളു.

അതേസമയം, വിസ്മയയുടെ നിലമേലിലെ വീട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സന്ദര്‍ശിച്ചു. സ്ത്രീകള്‍ക്ക് ആശ്രയമാകേണ്ട വനിതാ കമ്മിഷനില്‍ സ്ത്രീ സമൂഹത്തിനുള്ള വിശ്വാസമാണ് അധ്യക്ഷ തകര്‍ത്തതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.