വിയ്യൂർ സ്വദേശി അഖിൽ ചന്ദ്രൻ ഉൾപ്പെടെ കൊയിലാണ്ടിയിലെ മൂന്നംഗ ആർഎസ്എസ് ക്വട്ടേഷൻ സംഘം അറസ്റ്റിൽ; പിടിയിലായത് ഹൈവേ കവർച്ചാ ശ്രമത്തിനിടെ


കൊയിലാണ്ടി: മൂന്ന് കൊയിലാണ്ടി സ്വദേശികളുള്‍പ്പെടെ അഞ്ചംഗ ക്വട്ടേഷന്‍ സംഘം മീനങ്ങാടിയില്‍ പിടിയില്‍. വിയ്യൂര്‍ സ്വദേശി അരിക്കല്‍ മീത്തല്‍ അഖില്‍ (29), കന്നൂര്‍ സ്വദേശി കുന്നത്തറ വല്ലിപ്പടിക്കല്‍ മീത്തല്‍ അരുണ്‍കുമാര്‍ (26), കന്നൂര്‍ സ്വദേശി കുന്നത്തറ പടിഞ്ഞാറെ മീത്തല്‍ നന്ദുലാല്‍ (22) എന്നിവരും വയനാട് സ്വദേശികളായ റിപ്പണ്‍ കുയിലന്‍വളപ്പില്‍ സക്കറിയ, വടുവന്‍ചാല്‍ കടല്‍മാട് വേലന്‍മാരി തൊടിയില്‍ പ്രദീപ് കുമാര്‍ എന്നിവരാണ് പിടിയിലായത്.

അറസ്റ്റിലായ അഖിലിന്റെ പേരില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പതിനഞ്ചോളം കേസുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മീനങ്ങാടി പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഘം പിടിയിലായത്. വയനാട്ടില്‍ രണ്ടുകാറുകളിലായി പത്തംഗ സംഘത്തെ സംശയാസ്പദമായ സാഹചര്യത്തില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഒരു കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ രക്ഷപ്പെട്ടു. നീല നിറത്തിലുള്ള ഒരേ മോഡല്‍ സ്വിഫ്റ്റ് കാറിലായിരുന്നു സംഘം എത്തിയത്. കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരെ പിടികൂടുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘാങ്ങളാണെന്ന് കണ്ടെത്തുകയുമായിരുന്നു.

കുഴല്‍പ്പണ ഇടപാടുകാരെയും സ്വര്‍ണക്കടത്തുകാരെയും ലക്ഷ്യമിട്ട് കവര്‍ച്ച നടത്താനായാണ് സംഘം വയനാട്ടിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇവരില്‍ നിന്നും വലിയ തോതില്‍ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പാതിരിപ്പാലം ക്വട്ടേഷന്‍ ആക്രമണത്തിലെ പ്രതി കൂടിയായ തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി നിഖിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് രക്ഷപ്പെട്ടത്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.