വിപ്ലവത്തിന്റെ മണ്ണ് ഇനിയും ചുവന്നു തുടുക്കും: അടുത്ത വർഷം നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിന് കണ്ണൂ‍ർ ആതിഥ്യമരുളും


ഡൽഹി: അടുത്ത വർഷം നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിന് കണ്ണൂ‍ർ ആതിഥ്യമരുളും. ദില്ലിയിൽ ചേ‍ർന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് കണ്ണൂരിനെ പാർട്ടി കോൺഗ്രസിനുള്ള വേദിയായി തെരഞ്ഞെടുത്തത്. കൊവിഡ് സാഹചര്യത്തിൽ പാർട്ടി സമ്മേളനങ്ങൾ എങ്ങനെ നടത്തും എന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിൽ ആശങ്കയുണ്ടെന്നാണ് സൂചന.

മൂന്നാം തരംഗം അടക്കം സ്ഥിതി മോശമായാൽ ഉചിതമായ തീരുമാനം ആ ഘട്ടത്തിലെടുക്കാം എന്ന ധാരണയിലാണ് കണ്ണൂരിനെ വേദിയായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്.

നിലവിലെ രാഷ്ട്രീയ സാഹചര്യവും ബംഗാളിലേയും കേരളത്തിലേയും തെരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്രകമ്മിറ്റി വിശദമായി പരിശോധിച്ചു. വരാനിരിക്കുന്ന ത്രിപുര തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗത്തിൽ ധാരണയായി. തലമുറമാറ്റമടക്കം കേരളത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങളും കേന്ദ്രകമ്മിറ്റി ശരിവച്ചു. ‌

അതേസമയം പശ്ചിമബംഗാളിലെ രാഷ്ട്രീയ നയങ്ങളിലും തീരുമാനങ്ങളിലും ബംഗാൾ ഘടകത്തിനെതിരെ വലിയ വിമർശനമുണ്ടായി. കോൺഗ്രസുമായി സഖ്യം വേണ്ടായിരുന്നുവെന്ന നിലപാടുകൾ കേന്ദ്രകമ്മിറ്റിയിൽ ചിലർ ഉയർത്തി. പശ്ചിമബംഗാളിൽ തിരിച്ചു വരാൻ എന്താണ് വേണ്ടതെന്ന കാര്യം പാർട്ടി സമ്മേളനങ്ങളിൽ കാര്യമായി ചർച്ച ചെയ്യണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്.

ഒൻപത് വർഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാർട്ടി കോൺഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് നഗരത്തിൽ വച്ച് ഇരുപതാം സിപിഎം പാർട്ടി കോൺഗ്രസ് ചേർന്നിരുന്നു. പാർട്ടി കോൺഗ്രസിന് മുന്നോടിയായി സമ്മേളനങ്ങൾ സാധാരണ പോലെ നടത്തുമെന്ന് പ്രകാശ് കാരാട്ട്.