വാട്‌സ്ആപ്പ് ചാറ്റിലൂടെ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍


കുമളി: വാട്സ്ആപ് ചാറ്റ് വഴി പെൺകുട്ടികളോട് സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തുന്ന സംഘത്തിലെ യുവാവ് അറസ്റ്റിൽ. കോഴിക്കോട് പനങ്ങാട്ടിയിലെ കോഴിക്കടയിലെ ജീവനക്കാരനായ ചുങ്കം രാമൻകുളങ്ങര മുഹമ്മദ് ആസിൽ (21) ആണ് പിടിയിലായത്.

കുമളിയിൽ പതിമൂന്ന്കാരിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി ചതിയിൽപ്പെടുത്താൻ ശ്രമം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഒന്നര മാസം മുമ്പാണ് സംഭവത്തിൽ കേസെടുത്തത്.

സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി പരിചയം സ്ഥാപിക്കുകയും പിന്നിട് ചാറ്റിലൂടെ കൂടുതൽ അടുത്ത് ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയുമാണ് സംഘത്തിെൻറ രീതി. പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ വിശദ പരിശോധനക്കായി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണി, എസ്.ഐ. ലാലൻ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘം കോഴിക്കോടെത്തിയാണ് പോക്സോ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തത്.