വാക്‌സിന്‍ എടുക്കാന്‍ വിമുഖത; രണ്ടാം ഡോസ് എടുക്കാത്തവരുടെ പട്ടിക തയാറാക്കാന്‍ നിര്‍ദേശം നല്‍കി സര്‍ക്കാര്‍


തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ എടുക്കാൻ വിമുഖത. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവരുടെ പട്ടിക തയാറാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി. തദ്ദേശഭരണ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി വാർഡ് തലത്തിൽ പരിശോധന നടത്തി പട്ടിക തയാറാക്കണം. ഇവർക്ക് നിർബന്ധമായും വാക്‌സിൻ നൽകണമെന്നും സർക്കാർ നിർദ്ദേശിച്ചു.

സംസ്ഥാനത്ത് രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുക്കുന്നതിൽ വിമുഖത കാട്ടുന്നതായാണ് സർക്കാർ കണ്ടെത്തൽ. ഇവരെ കണ്ടെത്തി വാക്‌സിൻ നൽകുന്നതിന് പ്രത്യേക പട്ടിക തയാറാക്കണം. ആരോഗ്യ, തദ്ദേശഭരണ വകുപ്പുകൾ വാർഡ് തലത്തിൽ ഇതിനായി ക്യാമ്പയിൻ സംഘടിപ്പിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. ഓരോ ആശാ വർക്കറും അവരവരുടെ പ്രദേശത്ത് രണ്ടാം ഡോസ് വാക്‌സിൻ കിട്ടേണ്ടവരുടെ പട്ടിക തയാറാക്കണം. ഇവർക്കായി രണ്ടാം ഡോസ് വാക്‌സിൻ ലഭിക്കേണ്ട സമയത്ത് മുൻഗണനാ പട്ടിക തയാറാക്കി ആരോഗ്യവകുപ്പുമായി ചേർന്ന് വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കണം.

വാക്‌സിൻ ഒന്നാം ഡോസ് സ്വീകരിച്ചവരുടെ മുൻഗണനാ പട്ടിക തയാറാക്കണം. കൊവിഷീൽഡ് ഒന്നാം ഡോസ് സ്വീകരിച്ച് 16 ആഴ്ച കഴിഞ്ഞവർ, 14 മുതൽ 16 ആഴ്ചയ്ക്ക് ഇടയിലുള്ളവർ, 12 മുതൽ 14 ആഴ്ചയ്ക്ക് ഇടയിലുള്ളവർ എന്നിങ്ങനെയാകണം പട്ടിക തയാറാക്കേണ്ടത്. കൊവാക്‌സിന്റെ കാര്യത്തിൽ ആറ് ആഴ്ചയ്ക്ക് മുകളിലുള്ളവർ, 5 മുതൽ 6 ആഴ്ചയ്ക്കിടയിലുള്ളവർ, 4 മുതൽ ആഴ്ചയ്ക്കിടയിലുള്ളവർ എന്നിങ്ങനെയാണ് മാനദണ്ഡം.

നഗര പ്രദേശങ്ങളിൽ ഒരു ആശാ വർക്കർ മാത്രമുള്ള വാർഡുകളിൽ പ്രത്യേക ചുമതലക്കാരെ നിയോഗിക്കണം. എല്ലാവരും നിർബന്ധമായും രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചുവെന്ന് ഉറപ്പാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.