വന്യമൃഗ ശല്ല്യം രൂക്ഷം; ചക്കിട്ടപാറയില്‍ 56 ഏക്കര്‍ സ്ഥലത്ത് സൗരവേലി സ്ഥാപിക്കാന്‍ തീരുമാനം


പെരുവണ്ണാമൂഴി: വന്യമൃഗശല്യം പരിഹരിക്കാന്‍ ചക്കിട്ടപാറ പഞ്ചായത്തിലെ 56 ഏക്കര്‍ സ്ഥലത്ത് സോളാര്‍ വേലി സ്ഥാപിക്കാന്‍ ടി.പി.രാമകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനമായി. ചക്കിട്ടപാറ പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ചാണ് വേലി സ്ഥാപിക്കുക. പേരാമ്പ്ര എസ്‌റ്റേറ്റിലെ കാട്ടാനശല്യം തടയുന്നതിന് അതിര്‍ത്തി പ്രദേശത്ത് ശക്തിയേറിയ സോളാര്‍ വേലിയും സ്ഥാപിക്കും.

പന്നിക്കോട്ടൂര്‍, പൂഴിത്തോട്, സീതപ്പാറ, നാലാം ബ്ലോക്ക് എന്നീ നാലു വനസംരക്ഷണസമിതികളുടെ പരിധിയില്‍ 15 വാച്ചര്‍മാരെ പുതുതായി നിയമിക്കാനും തീരുമാനിച്ചു. ഉണ്ടംമൂല, ചെങ്കോട്ടക്കൊല്ലി റൂട്ടിലെ കിടങ്ങുകള്‍ പുനര്‍നിര്‍മിക്കും. കാട്ടുപന്നികളെ വെടിവെക്കാന്‍ ലൈസന്‍സുള്ള 10 ഗണ്‍മാന്‍മാരെ പഞ്ചായത്തുവഴി നിയമിക്കും. വനമേഖലയില്‍ സര്‍ക്കാര്‍ സഹായത്തോടെ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കാനുള്ള സാധ്യതകള്‍ തേടാനും തീരുമാനിച്ചു.

പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍നടന്ന യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് കെ.സുനില്‍ അധ്യക്ഷനായി. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ അഖില്‍ നാരായണന്‍, െഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.ഷാജീവ്, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ജനപ്രതിനിധികളായ സി.കെ.ശശി, വി.കെ.ബിന്ദു, എം.എം.പ്രദീപന്‍, ആലീസ്, ലൈസ ജോര്‍ജ്, രാജേഷ് തറവട്ടത്ത്, വിനിഷ ദിനേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.