വനിതാ കോൺസ്റ്റബിളിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി; പാസ്റ്റർ അടക്കം രണ്ടു പേർ അറസ്റ്റിൽ


മധുരൈ: വനിതാ കോൺസ്റ്റബിളിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പാസ്റ്റർ അടക്കം രണ്ടു പേർ അറസ്റ്റിൽ. ഡിണ്ടിഗൽ വനിതാ പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ ആയിരുന്ന അണ്ണൈ ഇന്ദ്ര (38)യെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ സഹോദരി വാസുകി (47) പാസ്റ്റർ സുദര്‍ശന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഡിസംബർ ആറിനാണ് ഇന്ദ്ര മരിച്ചതെന്നാണ് സൂചന. മരിച്ച് ഇരുപത് ദിവസത്തോളം കഴിഞ്ഞിട്ടും ഇവരുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് വീടിനുള്ളില്‍ തന്നെ സൂക്ഷിച്ച് വരികയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടും ഇന്ദ്ര ഉറങ്ങുകയാണെന്നും ഉടൻ തന്നെ എണീക്കുമെന്നും വീട്ടുകാർ പറഞ്ഞു കൊണ്ടേയിരുന്നു. മരണത്തിൽ നിന്നും ഇവർ ഉയിര്‍ത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തിലാണ് മൃതദേഹം സൂക്ഷിച്ചതെന്നാണ് കരുതപ്പെടുന്നത്.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രണ്ടുമാസം മുമ്പ് ഇന്ദ്ര വോളന്‍ററി റിട്ടയർമെന്‍റെടുക്കാൻ താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനു ശേഷം നവംബർ 16 മുതൽ ദീര്‍ഘകാല അവധിയിൽ പ്രവേശിക്കുകയും ചെയ്തു. തിരികെ ജോലിയിൽ പ്രവേശിക്കേണ്ട തീയതി കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വീട്ടിൽ അന്വേഷിച്ചെത്തി.

ഇവർക്ക് വീട്ടിനുള്ളിൽ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടു. ഇത് ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങളിലേക്കെത്തിച്ചത്. വനിതാ പൊലീസ് നല്‍കിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് കാണാനായത് ഇന്ദ്രയുടെ അഴുകിത്തുടങ്ങിയ മൃതശരീരം ആയിരുന്നു.

പട്ടിവീരൻപട്ടി സ്വദേശി പാൽരാജ് ആണ് ഇന്ദ്രയുടെ ഭര്‍ത്താവ്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്താനുള്ള ഇവരുടെ തീരുമാനത്തെ ഇയാൾ എതിർത്തതോടെ
രണ്ട് വർഷം മുമ്പ് ഇവർ വേർപിരിഞ്ഞു. വിവാഹമോചനത്തിന് അപേക്ഷ നൽകിയ ഇന്ദ്ര, രണ്ട് പെൺമക്കള്‍ സഹോദരി വാസുകി ,പാസ്റ്ററായ സുദർശനം എന്നിവർക്കൊപ്പം നന്ദവൻപട്ടിയിലെ ഒരു വാടകവീട്ടിൽ കഴിഞ്ഞുവരികയായിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക